വാഷിങ്ടണ്‍: മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ചികിത്സകളില്‍ സമീപകാലത്ത് ഇടംപിടിച്ച 'വാംപയര്‍ ഫേഷ്യല്‍' പരീക്ഷിച്ച അമേരിക്കന്‍ യുവതികള്‍ക്ക് എച്ച്.ഐ.വി. ബാധ. യു.എസിലെ ന്യൂമെക്‌സിക്കോയിലാണ് സംഭവം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കേന്ദ്രത്തില്‍ 2018-ലാണ് ഇവര്‍ ഫേഷ്യല്‍ ചെയ്തത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് സ്ഥാപനം സൗന്ദര്യചികിത്സ നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ മൈക്രോനീഡ്‌ലിങ്ങെന്ന സൗന്ദര്യ ചികിത്സയെയാണ് വാംപയര്‍ ഫേഷ്യല്‍ എന്നു വിളിക്കുന്നത്. ഒരാളുടെ രക്തമെടുത്ത് അതില്‍നിന്ന് പ്ലേറ്റ്‌ലെറ്റ് വേര്‍തിരിച്ച് അയാളുടെ മുഖത്ത് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ചര്‍മകോശങ്ങളുടെയും കോളാജന്റെയും വളര്‍ച്ചയെ പ്ലേറ്റ്‌ലെറ്റുകള്‍ ത്വരപ്പെടുത്തും മുഖത്തെ പാടുകള്‍, ചുളിവുകള്‍ എന്നിവമാറ്റാന്‍ ഫലപ്രദമാണ് ഈ ചികിത്സയെന്ന് ഇതിന്റെ പ്രചാരകര്‍ പറയുന്നു.
വാംപയര്‍ ഫേഷ്യല്‍ ചെയ്ത വിവരം നടി കിം കര്‍ദാഷിയാന്‍ പങ്കിട്ടതോടെയാണ് ഇതിനു വലിയ പ്രചാരം കിട്ടിയത്. സൂചികളുള്‍പ്പെടെ ഒറ്റത്തവണ ഉപയോഗിക്കേണ്ട ഉപകരണങ്ങള്‍ പലതവണ ഉപയോഗിച്ചെന്നും രക്തം സൂക്ഷിച്ചിരുന്ന കുപ്പികളില്‍ ആളുടെ പേരെഴുതിയിരുന്നില്ലെന്നും മനസിലായി. ഇതാകാം എച്ച്.ഐ.വി. ബാധയ്ക്കിടയാക്കിയതെന്നാണ് വിലയിരുത്തല്‍. സ്ഥാപനം 2018-ല്‍ പൂട്ടി. ഉടമയെ ജയിലിലടച്ചു.
ഇവിടെ സൗന്ദര്യചികിത്സ തേടിയ മൂന്നുപേര്‍ക്കെങ്കിലും എച്ച്.ഐ.വി. ബാധ സ്ഥിരീകരിച്ചു. ഇതോടെ സ്ഥാപനത്തിലെത്തിയ ഇരുനൂറോളം പേരിലും അവരുടെ പങ്കാളികളിലും എച്ച്.ഐ.വി. പരിശോധന നടത്തി. എന്നാല്‍, അവര്‍ക്കാര്‍ക്കും അണുബാധയില്ല. ചികിത്സിച്ചില്ലെങ്കില്‍ എയ്ഡ്‌സിനിടയാക്കുന്ന അണുബാധയാണിത്. കുത്തിവയ്പ്പിലൂടെ സൗന്ദര്യചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ അണുബാധ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് യു.എസ്. ആരോഗ്യ ഏജന്‍സിയായ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു.