ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ജനക്കൂട്ട ആക്രമണത്തിൽ മൂന്ന് ദേവാലയങ്ങൾ തകർന്നു. ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം.
ജാറൻവാല സ്വദേശിയായ രാജാ അമിർ എന്ന ക്രിസ്തുമത വിശ്വാസിയും സുഹൃത്തും ഖുറാനെ അപമാനിച്ചെന്ന ആരോപണം ഉയർന്നുവന്നതോടെയാണ് അക്രമങ്ങൾക്ക് തുടക്കമായത്. ക്രിസ്ത്യൻ കോളനിയിലേക്ക് ജനക്കൂട്ടം എത്തുകയും പ്രദേശത്തെ ദേവാലയങ്ങളും വീടുകളും ആക്രമിക്കുകയായിരുന്നു.
പ്രദേശത്തെ ക്രിസ്തുമത വിശ്വാസികളെ സംരക്ഷിക്കുമെന്നും പള്ളികൾ ആക്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് വ്യക്തമാക്കി.