ടെഹ്റാൻ: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള ചരക്കുക്കപ്പലിലെ ജീവനക്കാരെ വിട്ടയച്ചേക്കുമെന്ന് സൂചന. പോര്‍ച്ചുഗീസ് പതാകയുണ്ടായിരുന്ന എംഎസ്‌സി ഏരീസ് എന്ന കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
താനും പോർച്ചുഗീസ് മന്ത്രിയും തമ്മിലുള്ള ഫോൺ കോളിനെ തുടർന്നാണ് തീരുമാനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രിൽ 13നാണ് ഹോർമുസ് കടലിടുക്കിനു സമീപം വച്ച് ഇസ്രയേല്‍ ശതകോടീശ്വരന്റെ ചരക്കു കപ്പൽ ഇറാന്‍ പിടികൂടിയത്. മലയാളികളടക്കം 17 ഇന്ത്യക്കാരും, റഷ്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ്, എസ്‌തോണിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരുമാണ് കപ്പലിലുള്ളത്. കപ്പലിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ്സ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ചിരുന്നു.