Advertisment

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് പോയി;  ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതിനാല്‍  ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ച വീട്ടമ്മയെ  കാമുകന്‍ കൊലപ്പെടുത്തി

അബി ഭവനില്‍ സിബിയുടെ ഭാര്യ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടത്.

New Update
e56565656

തിരുവനന്തപുരം: ആശുപത്രിയിലേക്കെന്ന പേരില്‍ വീട്ടില്‍ നിന്നുപോയ  വീട്ടമ്മയെ ആളൊഴിഞ്ഞ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ ഒരുമിച്ച് മരിക്കാന്‍ തീരുമാനിച്ച യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു.

Advertisment

തിരുവനന്തപുരം വിതുര മണലി ചെമ്പിക്കുന്ന് അബി ഭവനില്‍ സിബിയുടെ ഭാര്യ സുനില(22)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകിട്ടോടെ സമീപത്തെ ഊരായ കല്ലന്‍കുടി ഊറാന്‍മൂട്ടിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടത്.

സംഭവത്തില്‍ സുഹൃത്ത് അച്ചു(24)വിനെ പാലോട് പനയമുട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൂട്ടുകാരിക്കൊപ്പം മെഡിക്കല്‍ കോളേജില്‍ പോകുന്നെന്നു പറഞ്ഞ് സുനില വീട്ടില്‍നിന്നു പോകുന്നത്.

വൈകുന്നേരമായിട്ടും സുനിലയെ കാണാതെ വന്നതോടെ ബന്ധുക്കള്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മാതാപിതാക്കളും ഭര്‍ത്താവ് സിബിയും പൊലീസില്‍ പരാതി നല്‍കി. യുവതിക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കല്ലന്‍കുടിയിലെ വീട്ടില്‍നിന്നു കണ്ടെത്തിയത്.

അതേസമയം പനയമുട്ടത്തുവെച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട അച്ചുവിനെ പാലോട് പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നെന്നും ഒരുമിച്ചു ജീവിക്കാന്‍ കഴിയാത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചതായും സുനിലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചതെന്നും അച്ചു പോലീസിനോടു പറഞ്ഞു.

ഇയാളെ വിതുര പോലീസിനു കൈമാറി. കൊലപാതകം നടത്തിയ ശേഷം സ്ഥലം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിയെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് വിതുര പൊലീസ് പറഞ്ഞു. 

 

Advertisment