തൃശ്ശൂർ: തൃശൂർ പൂരം നടത്തിപ്പിലെ വീഴ്ചയിൽ തൃശൂർ പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, അസിസ്റ്റന്റ് കമ്മിഷണർ സുദർശൻ എന്നിവരെ അടിയന്തരമായി സ്ഥലം മാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക.
പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. പുതിയ മൂന്ന് ഉദ്യോഗസ്ഥരുടെ പേരടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്കായി നൽകി.
അതിനിടെ പൂരം ദിവസം പൊലീസ് സംഘാടകരെ അടക്കം തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പൂരത്തിന് ആനകൾക്കു നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.‘‘എടുത്തോണ്ട് പോടാ പട്ട’’ എന്നു പറഞ്ഞ് കമ്മിഷണർ കയർക്കുന്നതു ദൃശ്യങ്ങളിൽ കാണാം.