കണ്ണൂര്‍: ബിജെപിയില്‍ ചേരാന്‍ താന്‍ ചര്‍ച്ച നടത്തിയെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ശോഭ പറയുന്നത് കള്ളമാണെന്ന് ഇ.പി. ഒരു ചാനലിനോട് പ്രതികരിച്ചു. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. തന്റെ മകന്‍ ശോഭയുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇ.പി പറയുന്നു.
ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയ സി.പി.എം നേതാവ് ഇ.പി ജയരാജനാണെന്ന് നേരത്തെ ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് 90 ശതമാനം ചര്‍ച്ചകള്‍ ഇ പി ജയരാരന്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് പിന്‍മാറിയതെന്ന് വെളിപ്പെടുത്തേണ്ടത് ഇ പി ജയരാജന്‍ ആണെന്നും ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
ജയരാജന്റെ മകന്‍ അയച്ച വാട്‌സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് ഇ.പി പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി.