തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിട്ടിരിക്കുന്നത്.
ദീര്‍ഘകാലമായി പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത്. ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സിപിഎം സംസ്ഥാനത്ത് സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
അതേസമയം, ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. ബില്ലുകളുമായി ബന്ധപ്പെട്ട് പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.