കൊച്ചി: സംസ്ഥാനത്ത് മദ്യനയത്തിൽ സർക്കാർ വരുത്താനിരുന്നത് സമൂലമാറ്റം. ഇതിനായി അനൗദ്യോഗിക ചർച്ചകൾ സർക്കാർ ബാറുടമകളടക്കമുള്ളവരുമായി നടത്തിയിരുന്നു. ചില്ലറ വിൽപ്പനശാലകൾ സ്വകാര്യ മേഖലയിൽ നൽകാനും സർക്കാർ പദ്ധതിയിട്ടിരുന്നു.
ഒന്നാം തീയതിയിലെ ഡ്രൈഡേ പിൻവലിക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടുന്നതിനും അപ്പുറം സ്വകാര്യ മേഖലയ്ക്ക് മദ്യ കച്ചവടത്തിൽ കൂടുതൽ പങ്കാളിത്തമുള്ള നയമായിരുന്നു സർക്കാരിന് മുന്നിൽ എത്തിയത്. നികുതി വർധനവ് ലക്ഷ്യമിട്ടായിരുന്നു സർക്കാർ പദ്ധതി.
നിലവിലെ ബവ്റിജസ് - കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകൾക്ക് പുറമെ ചില്ലറ വിൽപ്പനശാലകൾ സ്വകാര്യ മേഖലയിൽ അനുവദിക്കാനായിരുന്നു നീക്കം. കർശന ഉപാധികളോടെയും നിബന്ധനയോടെയും സ്വകാര്യ മേഖലയ്ക്ക് ചില്ലറ വിൽപ്പനശാലകൾ അനുവദിക്കുക എന്നതായിരുന്നു തീരുമാനം.
സംസ്ഥാനത്തെ ചില വൻകിട മദ്യ വ്യവസായികൾക്ക് ലൈസൻസ് കിട്ടാനും ഈ നിബന്ധനകൾ വഴി സാധിക്കുമായിരുന്നു. ഇതു വഴി നികുതി വർധനവ് ഉണ്ടാകുമെന്ന ന്യായീകരണത്താൽ ആണ് പുതിയ നീക്കം നടന്നത്.
ഇതുമായി ബന്ധപ്പെട്ട ചില ചർച്ചകൾ സജീവമാകുമാകുന്നതിനിടെയാണ് ബാറുടമയുടെ ശബ്ദരേഖ പുറത്തു വരുന്നത്.