കോട്ടയം: തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്നു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്ക് കാലാവധി കഴിഞ്ഞ രണ്ടായിരം കോടിയോളം രൂപയുമായി പോയ പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് തടഞ്ഞുവച്ചു. റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്തേക്കായിരുന്നു നോട്ടുകളുമായി പൊലീസ് സംഘം പോയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുർ ജില്ലയില്‍ വച്ചാണ് കേരള പൊലീസ് സംഘത്തെ ആന്ധ്രയിലെ പൊലീസും റവന്യു വിഭാഗവും തടഞ്ഞത്. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി പരിശോധന നടത്തുകയായിരുന്നു ആന്ധ്രാ പൊലീസ്. ഇതിനിടെയാണ് കേരള പൊലീസിനെ തടഞ്ഞത്.
തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികളെത്തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് വിട്ടയച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ വിളിച്ചെങ്കിലും വൈകുന്നേരം നാലു മണിയോടെയാണ് കേരള പൊലീസ് സംഘത്തെ വിട്ടയച്ചത്.
പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാണു കഴിഞ്ഞ 30നു ഹൈദരാബാദിലേക്കു കൊണ്ടുപോയത്. കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തില്‍ രണ്ട് വാഹനങ്ങളിലാണ് പൊലീസ് സംഘം യാത്ര ചെയ്തത്. 2 എസ്ഐമാരും 3 സീനിയർ സിപിഒമാരും 8 സിപിഒമാരും സംഘത്തിലുണ്ടായിരുന്നു. രാത്രിയില്‍ പൊലീസ് ആസ്ഥാനങ്ങളില്‍ വിശ്രമിച്ച സംഘം പകല്‍ സമയങ്ങളില്‍ മാത്രമാണ് യാത്ര ചെയ്തത്.