കൊച്ചി: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ കുറച്ച് ബാറുടമകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകളൊക്കെ തുറന്നപ്പോൾ അന്ന് പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകളിൽ ഏഴെണ്ണം മാത്രമാണ് വീണ്ടും തുറന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി നിലവാരമില്ലാത്ത ബാറുകൾ പൂട്ടിയപ്പോൾ ആകെയുണ്ടായിരുന്നത് 475 എണ്ണം മാത്രമായിരുന്നു. എന്നാൽ ഇന്ന് ബാറുകളുടെ എണ്ണം 801 ആണ്.
442 ബിയർ - വൈൻ പാർലറുകളും ഉണ്ട്. എന്നാൽ അന്ന് 338 ബിവറേജസ് ഔട്ട്ലെറ്റുകൾ ഉണ്ടായിരുന്നു. സർക്കാർ തീരുമാനത്തിന് പിന്നാലെ 68 ഔട്ട്ലെറ്റുകൾ പൂട്ടി.
പിന്നിട് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ബാറുക ൾ തുറന്നു. പക്ഷേ പൂട്ടിയ ഔട്ട്ലെറ്റുകൾ തുറന്നില്ല. ആകെ തുറന്നത് 14 ഔട്ട്ലെറ്റുകളായിരുന്നു. ഇതിൽ ഏഴെണ്ണവും പൂട്ടി. പ്രാദേശിക എതിർപ്പുകൾ ഉണ്ടെന്ന് പറഞ്ഞാണ് ഇവ പൂട്ടിയത്.
എന്നാൽ ബാറുകൾക്ക് അഞ്ച് കിലോമീറ്റർ പരിധിയിൽ ബെവ്കോ ഔട്ട്ലെറ്റ് പാടില്ലെന്ന് ബാറുടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനൗദ്യോഗികമായി ബാറുടമകളുമായി ഉണ്ടാക്കിയ ധാരണയ്ക്ക് പിന്നാലെയാണ് ഔട്ട്ലെറ്റുകൾ പൂട്ടുന്നതെന്നാണ് ആക്ഷേപം.
കോട്ടയം ജില്ലയിൽ തന്നെ സർക്കാരിൽ സ്വാധീനമുള്ള പ്രമുഖ ബാറുടമയുടെ രണ്ട് ബാറുകൾക്ക് സമീപം പ്രവർത്തിച്ചിരുന്ന ബെവ്കോ ഔട്ട്ലെറ്റുകൾ പൂട്ടിയിരുന്നു. കാഞ്ഞിരപ്പള്ളി, കിടങ്ങൂർ എന്നിവിടങ്ങളിലെ ചില്ലറ വിൽപ്പനശാലകളാണ് പൂട്ടിയത്.
ഇതൊന്നും പിന്നീട് തുറന്നിട്ടില്ല. ഇതോടെ 15 കിലോമിറ്ററിലധികം സഞ്ചരിച്ച് വേണം ഇവിടെയുള്ളവർക്ക് ചില്ലറ വിൽപ്പനശാലയിലെത്താൻ. ഇതോടെ ബാറിലെ കച്ചവടം കൂടി. സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ ബാറുകൾക്ക് സർക്കാർ വക സഹായ കിട്ടുന്നതായും പറയപ്പെടുന്നു.