കോട്ടയം: തിരഞ്ഞെടുപ്പ് പര്യടനം സജീവമാകുന്നതിനിടെ സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പാർട്ടി ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പന്റെ രാജി ഉണ്ടാക്കിയ പ്രത്യാഘാതങ്ങളിൽ ഞെട്ടി യുഡിഎഫും കോൺഗ്രസും. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ജില്ലയിലെ നേതൃത്വം ഒന്നാകെ ആവശ്യപ്പെട്ടിട്ടും ആളില്ലാ പാർട്ടിയായ കേരള കോൺഗ്രസിന് സീറ്റ് അനുവദിച്ചതിൽ ജില്ലയിലെ കോൺഗ്രസിനകത്തെ കലാപങ്ങൾ കെട്ടടങ്ങും മുമ്പാണ് സ്ഥാനാർത്ഥിയുടെ സ്വന്തം പാർട്ടിക്കുള്ളിലെ കലാപം പുറത്തു വന്നിരിക്കുന്നത്.
പ്രചരണത്തിനിടെയുണ്ടായ പൊട്ടിത്തെറി മുന്നണിക്ക് തിരഞ്ഞെടുപ്പിൽ വലിയ നാണക്കേടായി മാറുമെന്ന് ഉറപ്പാണ്. കോട്ടയത്ത് നാമമാത്ര ആൾബലമുള്ള കേരള കോൺഗ്രസിൽ മോൻസ് ജോസഫ് കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവർത്തക പിന്തുണയുള്ള നേതാവാണ് സജി മഞ്ഞക്കടമ്പൻ. സജിയുമായുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് മോൻസ് ജോസഫിന് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതേ നിർദേശം സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിനും കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് പകരം വിഷയം വഷളാകുന്ന സമീപനമാണ് മോൻസും ഫ്രാൻസിസ് ജോർജും സ്വീകരിച്ചതെന്ന പരാതിയാണ് കോൺഗ്രസിനുള്ളത്.
പാലാ നിയോജക മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ സ്ഥാനാർത്ഥി പര്യടനം നടക്കുന്ന ദിവസം തന്നെയാണ് പാലായിൽ നിന്നുള്ള നേതാവ് കൂടിയായ സജി മഞ്ഞക്കടമ്പൻ രാജിവെച്ച ക്ഷീണം കോൺഗ്രസിനെ അലട്ടുന്നത്.