Advertisment

നിരണത്തെ താറാവ് കർഷകൻ്റെ മകനിൽ നിന്നും ശതകോടീശ്വരനായുള്ള വളർച്ച, അന്തരിച്ച കെ.പി യോഹന്നാൻ്റെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് അടക്കം സംസ്ഥാനത്ത് ഏഴായിരം ഏക്കറോളം ഭൂമി. മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ബിലീവേഴ്‌സ് ചര്‍ച്ചിന് കേരളത്തിൽ മാത്രം ശതകോടികളുടെ ആസ്തി

New Update
H

കോട്ടയം: അപ്പർ കുട്ടനാട്ടിലെ നിരണം എന്ന ചെറു ഗ്രാമത്തിലെ കർഷക കുടുംബത്തില്‍ നിന്നും അരനൂറ്റാണ്ടു കൊണ്ട് ശതകോടികളുടെ ആസ്തിയുള്ള വിശ്വാസസാമ്രാജ്യം സൃഷിടിച്ച കെ.പി. യോഹന്നാൻ എന്ന 35 ലക്ഷം വിശ്വാസികളുടെ ആത്മീയ ആചാര്യൻ കടന്നു വന്ന വഴികൾ ഇന്നും പലരെയും അത്ഭുതപ്പെടുത്തുന്നതാണ്.

Advertisment

അത്യാധുനിക സംവിധാനങ്ങൾ ഉള്ള മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കേരളത്തില്‍ മാത്രം ശതകോടികളുടെ ആസ്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ചിനുള്ളത്. കെ.പി. യോഹന്നാന്റെ കീഴിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിദേശരാജ്യങ്ങളിലും ആസ്തിയുണ്ട്. ഒരു ഡസനിലേറെ രാജ്യങ്ങളിലായി 35 ലക്ഷം വിശ്വാസികള്‍ ഒപ്പമുണ്ടന്നാണ് സഭയുടെ അവകാശവാദം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്റെ മകനായി 1950ലാണ് കെ.പി യോഹന്നാന്‍ ജനിച്ചത്. മാർത്തോമ്മാ വിശ്വാസികളായ കുടുംബം അക്കാലത്ത് പ്രദേശത്ത് വ്യാപകമായ താറാവ് കൃഷിയിലേർപ്പെട്ടുവരികയായിരുന്നു. യൗവനകാലത്ത് ഡബ്ലു.എ ക്രിസ്വെല്‍ എന്ന വിദേശിയ്‌ക്കൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്. ഇക്കാലത്ത് അമേരിക്കയിൽ വെച്ച് കണ്ടുമുട്ടിയ ജർമൻ സ്വദേശിയായ ഗസാലയെ 1974 ൽ വിവാഹം ചെയ്തു. 

ഭാര്യയോടൊപ്പം സുവിശേഷ പ്രവര്‍ത്തനം ആരംഭിച്ച കെ.പി യോഹന്നാന്‍ വര്‍ഷങ്ങള്‍ നീണ്ട വിദേശ വാസത്തിനുശേഷം 1983 ല്‍ തിരുവല്ല മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യയുടെ ആസ്ഥാനം നിര്‍മ്മിച്ച് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

സുവിശേഷ പ്രഘോഷണത്തിനായുളള ആത്മീയ യാത്രയെന്ന റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന്റെ യാത്ര അമ്പരപ്പിക്കുന്നതായിരുന്നു.

തിരുവല്ല സബ് രജിസ്ട്രാര്‍ ഓഫീസില്‍ 1980 ൽ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനമാണ് യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന. 

കെ.പി.യോഹന്നാന്‍, കെ.പി ചാക്കോ, കെ.പി.മാത്യു എന്ന മൂന്ന് സഹോദരന്മാർ ചേർന്നാണ് സംഘടന രൂപീകരിച്ചത്. ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ഈ ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്. ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നറിയപ്പെട്ട ഈ സംഘടന 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലേക്ക് പിന്നീട് രൂപാന്തരപ്പെട്ടു.

ആത്മീയ യാത്ര പിന്നീട് ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ 2003ൽ ഒരു എപ്പിസ്ക്കോപ്പൽ സഭയായി. നിരവധി രാജ്യങ്ങളില്‍ ശാഖകളുള്ള സഭയുടെ തലവനായ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപോലിത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാന്‍ അഭിഷിക്തനായി. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സി.എസ്.ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അഭിഷേകം നടത്തിയത്. പിന്നാലെ അൽമായനായ യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണവും ഉണ്ടായി. തുടര്‍ന്ന് ബിഷപ്പ് സാമുവലിന് മോഡറേറ്റർ സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാൽ, ഇത്തരം ആരോപണങ്ങളുടെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്..

2017 ൽ സഭ ബിലീവേഴ്‌സ് ഈസ്റ്റേൺ ചര്‍ച്ച് ആയി. ഇതിന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നേപ്പാളിലും ശക്തമായ സാന്നിധ്യമുണ്ട്. ഇപ്പോൾ സഭയിൽ 35 ബിഷപ്പുമാരുണ്ട്.

ഇന്ന് ശതകോടികളുടെ ആസ്തിയുണ്ട് ബിലീവേഴ്‌സ് ചർച്ചിന്. തിരുവല്ലയില്‍ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പര്‍ സ്‌പെഷാലിറ്റി മെഡിക്കല്‍ കോളജാണ് സ്ഥാപനങ്ങളില്‍ പ്രധാനം. എസ്.എന്‍.ഡി.പി മുന്‍ നേതാവും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി നിലവില്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണുള്ളത്.

തിരുവല്ല, തൃശൂര്‍ എന്നിവിടങ്ങളില്‍ റെഡിഡന്‍ഷ്യല്‍ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് കാര്‍മല്‍ ട്രസ്റ്റില്‍ നിന്നും ബിലീവേഴ്‌സ് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷന്‍ ചാനലും ഉണ്ടായിരുന്നു. സ്ഥാപനം പത്തുവർഷത്തെ പ്രവർത്തനം 2017 ൽ അവസാനിപ്പിച്ചു. ഇതോടെപ്പം ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ കുറച്ച് ഓഹരികളും കെ.പി.യോഹന്നാന്‍ സ്വന്തമാക്കിയിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും യോഹന്നാന് വന്‍ നിക്ഷേപമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലമാണ് വിവിധ ട്രസ്റ്റുകളുടെ പേരിലുള്ളതെന്ന് പറയപ്പെടുന്നു.

ബിലീവേഴ്‌സിന്റെ മാതൃസംഘടനയായ ഗോസ്പല്‍ ഏഷ്യയ്ക്കും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. 2263 ഏക്കര്‍ വരുന്ന കോട്ടയം എരുമേലിയ്ക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് ഹാരിസണ്‍ മലയാളത്തില്‍ നിന്നും ബിലീവേഴ്‌സ് ചർച്ച് വാങ്ങി. നിയമക്കുരുക്കിൽപെട്ട ഈ ഭൂമി നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും കേരള ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഇപ്പോഴും തുടരുന്നു.

വളർച്ചക്കൊപ്പം നിരന്തരം ആരോപണങ്ങളും വിവാദങ്ങളും കെ.പി. യോഹന്നാനെ പിന്തുടർന്നിരുന്നു.

കെ.പി. യോഹന്നാന്റെ കീഴിലുള്ള സംഘടനകള്‍ വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് സംഭാവനകള്‍ സ്വീകരിയ്ക്കുന്നുവെന്ന ആരോപണത്തേത്തുടര്‍ന്ന് സര്‍ക്കാര്‍ 2012ൽ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നായി രണ്ട് ട്രസ്റ്റുകള്‍ക്കുമായി 1544 കോടി രൂപ ലഭിച്ചെന്നായിരുന്നു കണ്ടെത്തൽ.

ഈ പണം ഉപയോഗിച്ച് 19,000 ഏക്കര്‍ ഭൂമിവാങ്ങിക്കൂട്ടിയതായും സംസ്ഥാനത്തിനകത്തും പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ചതായുൾപ്പടെയുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. വിദേശ സംഭാവനകളുടെ സ്വീകരണം, ക്രയവിക്രയം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ വിദേശരാജ്യങ്ങളിലും ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്.

Advertisment