തൃശൂര്‍: വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി. തളിക്കുളം പത്താംകല്ല് സ്വദേശി കോപ്പൂര് വീട്ടില്‍ അഭിഷേകിനെയാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ അഞ്ചരയോടെയാണ് പ്രതി ലോക്കപ്പില്‍ നിന്നും ഇറങ്ങിയോടിയത്.
അന്യ സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച കേസില്‍ ഇയാളെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലോക്കപ്പിലുണ്ടായിരുന്ന പ്രതി പൊലീസുകാരനോട് വെള്ളം ചോദിക്കുകയും, വെള്ളമെടുക്കാന്‍ പോയ സമയത്ത് ലോക്കപ്പിന്റെ കുറ്റി തുറന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
വാടാനപ്പള്ളി എസ്.ഐ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പ്രത്യേക സ്‌ക്വാഡും ചേര്‍ന്നാണ് ഉച്ചയോടെ തളിക്കുളത്ത് നിന്നും ഇയാളെ പിടികൂടിയത്.