സുൽത്താൻബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി എൽഡിഎഫും യുഡിഎഫും. കഴിഞ്ഞ ദിവസം വൈകുന്നേരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് 1500ഓളം ഭക്ഷ്യകിറ്റുകൾ പിടിച്ചെടുത്തത്. വെറ്റിലയും മുറുക്കും പുകയിലയും ഉൾപ്പെടുന്ന സാധനങ്ങൾ കിറ്റിലുണ്ടെന്നാണ് ഉയരുന്ന ആരോപണം.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മാനന്തവാടിയിലെ കെല്ലൂരിലൂം ബിജെപി ഭക്ഷ്യകിറ്റുകൾ എത്തിച്ചിട്ടുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നിലായി യുഡിഎഫ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ട് കിട്ടില്ലെന്നും അതുകൊണ്ട് ഭക്ഷ്യകിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി സിദ്ദിഖ് എംഎൽഎ ആരോപിച്ചു.
അതേസമയം, ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിനാണ് കിറ്റ് കൊണ്ടുവന്നതെന്നും സിപിഎം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സുൽത്താൻബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നാണ് ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. പിക്കപ്പ് ജീപ്പിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടികൂടിയത്. ഭക്ഷ്യകിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ജീപ്പിലെ ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
ബിസ്കറ്റുകൾ, ചായപ്പൊടി തുടങ്ങിയവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവച്ച നിലയിലായിരുന്നു. കുറേകിറ്റുകൾ ജീപ്പിൽ കയറ്റിയ നിലയിലും കുറെ കിറ്റുകൾ കെട്ടിയിട്ട നിലയിലുമായിരുന്നു കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ കിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്നും ആർക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.