Advertisment

പട്ടയയിലെ സന്ദര്‍ശകരായ നേതാക്കളുടെയും ബിസിനസുകാരുടെയും പട്ടിക പുറത്തുവിട്ടാല്‍ കേരളം കത്തും; എന്തും ഒളിച്ചു ചെയ്യണമെന്നതാണ് മലയാളിയുടെ അവസ്ഥ; സത്യസന്ധമായി ബാറില്‍ കയറി രണ്ടു ലാര്‍ജു കഴിച്ചാല്‍ അയാള്‍ നേതാവാണെങ്കില്‍ അവനെ പൊങ്കാലയിടും! മുഖ്യമന്ത്രി മകളെയും ചെറുമകനെയും വിദേശയാത്രയില്‍ പരസ്യമായി കൂടെ കൂട്ടിയതല്ലേ ശരി ? നാട് മാറണമെങ്കില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വിദേശങ്ങള്‍ കാണണം; ഭരണാധികാരികളുടെ ചിന്തകളെ സ്വാധീനിക്കാന്‍ കഴിയുക കുടുംബാംഗങ്ങള്‍ക്കാണ്- 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

New Update

publive-image

Advertisment

മലയാളിക്കെന്തും ഒളിച്ചു ചെയ്യണം. കള്ളുകുടി മുതല്‍ പെണ്ണുപിടി വരെ. സുതാര്യമായി, സത്യസന്ധമായി ബാറില്‍ കയറി രണ്ടു ലാര്‍ജു കഴിച്ചാല്‍ അയാള്‍ നേതാവാണെങ്കില്‍ അവനെ പൊങ്കാലയിടും. ട്രോളുകളുടെ പെരുമഴയായിരിക്കും. കയറിയതു മുതല്‍ ഇറങ്ങുന്നതുവരെയുള്ള വീഡിയോ ലക്ഷങ്ങള്‍ കാണും. പരിഹസിക്കും. കസേരയും തെറിക്കും, അയാള്‍ ജനപ്രതിനിധിയെങ്കില്‍.

രഹസ്യമായി വീട്ടില്‍വച്ചോ സ്വകാര്യ മുറിയില്‍ വച്ചോ മദ്യപിക്കൂ. ഒരു പ്രശ്നവുമില്ല. അയാളെ നാം പുണ്യാളനാക്കും. കുടിച്ചു വാളുവെക്കാം. പെണ്ണു പിടിക്കാം. ഒക്കെ മറ്റാരും കാണരുത്. തെളിവുണ്ടാകരുത്. എല്ലാം ഗോപ്യമായിരിക്കണം.


എം.എല്‍.എ ക്വോട്ടേഴ്സില്‍ നിന്നോ മന്ത്രിമന്ദിരങ്ങളില്‍ നിന്നോ കഴിഞ്ഞ 10 വര്‍ഷം പെറുക്കിയ കാലി കുപ്പികളുടെ കണക്കെടുത്താല്‍ മതി പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴാന്‍. ഭാഗ്യം, ആ കണക്കേതായാലും ഒരു വകുപ്പിലും കാണില്ല.


പണ്ടൊക്കെ സുഖമായുറങ്ങാന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ ഡല്‍ഹിക്കു പറക്കുമായിരുന്നു. അതുപോലെ നമ്മുടെ നേതാക്കള്‍ നന്നായൊന്നു മിനുങ്ങാനും ദേഹമൊന്നു തിരുമ്മി നന്നാക്കാനും ഗള്‍ഫിലേക്കാണു പോവുക. പട്ടയയില്‍ സ്ഥിരമായി ഫ്ലാറ്റ് വാടക കൊടുത്ത് ദേവദാസിമാരെയും നിയമിച്ചു സെക്യൂരിറ്റിയെ നിര്‍ത്തിയശേഷം ഊഴം വച്ച് സന്ദര്‍ശനം നടത്തുന്ന നേതാക്കളുടെയും ബിസിനസുകാരുടെയും പട്ടിക പുറത്തുവിട്ടാല്‍ കേരളം കത്തും.

അനുയായികളുടെ നെഞ്ചു തകരും. ദിവസവും തായ്‌ലണ്ടിലേക്ക് കൊച്ചിയില്‍ നിന്നു വിമാനം പറത്തുന്നത് പുണ്യത്തിനല്ലല്ലോ.


ഇവിടെ പീഡ‍നവും വെളിപ്പെടുത്തലുകളും പോക്സോയുമൊക്കെ തലവേദനകള്‍ സൃഷ്ടിക്കുമ്പോള്‍ തായ്‌ലണ്ടാണ് സുരക്ഷിത താവളം.


ഇത്രയും പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍ മകളെയും ചെറുമകനേയും വിദേശയാത്രക്കു കൂട്ടിയതിനെ കൊത്തിപ്പറിക്കുന്ന ചര്‍ച്ചകള്‍ കണ്ടതു കൊണ്ടാണ്.

സ്വര്‍ണകള്ളക്കടത്തില്‍ പിണറായിക്കു പങ്കില്ലെന്നു ഞാന്‍ വിശ്വസിക്കാന്‍ കാരണം ഒരു കള്ളക്കടത്തു കണ്‍സൈന്‍മെന്‍റിവിടെ വന്നിറങ്ങുമ്പോള്‍ ലാഭം ഇരുപതു ലക്ഷം മാത്രമെന്നതുകൊണ്ടാണ്. പണമുണ്ടാക്കാന്‍ തീരുമാനിച്ചാല്‍ ഒരു കേരള മുഖ്യമന്ത്രിക്ക് ഒരഴിമതിയും നടത്താതെ വര്‍ഷം 2000 കോടി ഉണ്ടാക്കാം. ഖജനാവ് കൊള്ളയടിക്കാതെ തന്നെ. പിന്നെന്തിനു പിണറായി ഈ നക്കാപ്പിച്ചക്കു പിറകേപോകണം ?

വിദേശ യാത്രക്ക് മുഖ്യമന്ത്രി ഭാര്യയെയും കൂട്ടി പോകുന്നു. ഒരു പ്രശ്നവുമില്ല. മകളെയും ചെറുമകനെയും സഹായികളെയും കൂട്ടി പോയാല്‍ പോയിടങ്ങളില്‍ ആരും സ്വീകരിക്കില്ലെന്നു കരുതിയോ ? മുഖ്യമന്ത്രിയുള്ളതിനാല്‍ ഒരു മയത്തിലായിരിക്കും സ്വീകരണം. കാലുനക്കികളും ഏറാന്‍ മൂളികളും ആവോളമുള്ള വിദേശത്ത് മുഖ്യമന്ത്രിയിലേക്കൊരു പാലമിടാന്‍ നല്ലത് ഈ വഴിയാണെന്നറിയുമ്പോള്‍ ലക്ഷങ്ങള്‍ പൊടിക്കാന്‍ ആളുണ്ടാകും. അവര്‍ക്ക് ഒരു കാര്യവും സാധിക്കേണ്ട. ഗമക്ക് ബന്ധം പറയാന്‍ കഴിയണം. വീട്ടില്‍ വരണം.

ഭക്ഷണം കഴിക്കണം. ഫോട്ടോ എടുക്കണം. നാട്ടില്‍ വരുമ്പോള്‍ കൂടിക്കാണണം. ഏറിയകൂറും മാന്യന്‍മാരായ വിദേശ മലയാളികളായിരിക്കും. വീടുകളില്‍ ചെന്നാല്‍ കനത്ത സമ്മാനങ്ങളും തരും. ഷോപ്പിംഗിനുള്ള വിദേശ കറന്‍സി പ്രത്യേകം തരും. ഏതു രാഷ്ട്രീയ നേതാവാണ് (അധികാരത്തിലില്ലാത്തപ്പോള്‍ തന്നെ) ഇതൊന്നും സ്വീകരിക്കാത്തത് ? ഏതു മാധ്യമക്കാരനാണ് ഇവയൊക്കെ തിരസ്കരിച്ചത് ? അതവിടുത്തെ നാട്ടുനടപ്പാണ്. അതിലവര്‍ കുറ്റം കാണുന്നില്ല. ആതിഥേയ മര്യാദ.

പിണറായി ചെയ്തതാണ് നല്ലകാര്യം. നാലാള്‍ കാണ്‍കെ മകളേയും ചെറുമകനെയും കൂട്ടി. അതുവഴി അവര്‍ക്കല്‍പ്പം പ്രാധാന്യം കൂടുതല്‍ കിട്ടിക്കാണും. മുഖ്യന്‍റെ കൂടെയല്ലങ്കിലും ആ പ്രാധാന്യം കിട്ടും. കൂടെ കൂട്ടാതെ വേണു രാജാമണിയേയും കുടുംബത്തേയും കൂട്ടി വേറൊരവസരത്തില്‍ പോയിരുന്നെങ്കിലോ ? ഇതിനേക്കാള്‍ ഉല്ലാസയാത്രക്കതായിരുന്നു സൗകര്യം. പിണറായിക്കൊപ്പമാണെങ്കില്‍ കുറെ ഔദ്യോഗിക ചടങ്ങുകള്‍ എന്ന ഏടാകൂടത്തില്‍പ്പെട്ടു കുറെ സമയം വെറുതേ നഷ്ടപ്പെടുത്തേണ്ടി വന്നേനെ.


ഇനി മുന്‍ മുഖ്യമന്ത്രിമാരൊക്കെ ഇങ്ങിനെ ചെയ്തിട്ടില്ല എന്ന പ്രശ്നം. അവര്‍ക്കതിന്‍റെ പ്രാധാന്യം അറിയില്ലായിരുന്നു. ടെലിവിഷന്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ഭരണമാണെന്നു സഖാക്കള്‍ കരുതിയേനേ.


ബര്‍ലിന്‍ മതില്‍ തകര്‍ന്നിട്ടില്ലെന്നും ചൈന കച്ചവട രാജ്യമായി മാറിയിട്ടില്ലെന്നുമൊക്കെ കരുതിയേനേ. നാടു മാറണ്ടേ ? മാറണം. അതിനു മുഖ്യമന്ത്രിമാരും കുടുംബാംഗങ്ങളും വിദേശങ്ങള്‍ കാണണം. എല്ലാ പാര്‍ട്ടിയുടെയും നയമനുസരിച്ചാണ് ഭരിക്കുന്നതെന്ന വിഢിത്തം നിര്‍ത്തണം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്നല്ലോ കരുണാകരനും ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും, ഒരേ തരത്തിലുള്ള ഭരണമായിരുന്നോ ?

ഇ.എം.എസ് മന്ത്രിസഭയില്‍ എടുക്കാമെന്നു പറഞ്ഞപ്പോള്‍ ആദ്യം വേണ്ടെന്നു പറഞ്ഞയാളാണ് വി.ആര്‍. കൃഷ്ണയ്യര്‍. മന്ത്രിയേക്കാള്‍ ശമ്പളം വക്കീല്‍ പണിയില്‍നിന്നു കിട്ടും. അന്ന് മന്ത്രിമാര്‍ക്ക് കാറില്ല. സര്‍ക്കാര്‍ നല്‍കിയാല്‍ ചലവ് കൈയ്യില്‍നിന്നാകും. 1957 ലാണെന്നോര്‍ക്കണം.

ഇപ്പോള്‍ അതാണോ സ്ഥിതി ? ഭരണാധികാരികളുടെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുക കുടുംബാംഗങ്ങള്‍ക്കാണ്. അതിനാലാണ് അവരേയും വിദേശത്തേക്ക് സര്‍ക്കാര്‍ ചെലവിലയക്കണമെന്നു നിര്‍ദ്ദേശിക്കുന്നത്. വലിയ ചിന്തകള്‍ പരിഷ്കൃത ദൃശ്യങ്ങളില്‍നിന്നേ ലഭിക്കൂ എന്ന സത്യം നാം തിരിച്ചറിയേണ്ടേ ?

Advertisment