Advertisment

നഗ്നതയുടെ മൊത്തക്കച്ചവടം ആലപ്പുഴയിലെ സഖാക്കള്‍ ഏറ്റെടുത്തപോലെയാണ് സംഭവങ്ങള്‍; സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ ആലപ്പുഴ സൗത്ത് ഏരിയാ സെന്‍റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ് ഒടുവിലത്തേത്‌ ! ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ ഭാര്യയുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനാണ് ഒരു ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയത്‌; ഞങ്ങളുടെ സഖാക്കളുടെ നഗ്നത ഞങ്ങളുടെ സഖാക്കളെ കാണിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു ഇനി വിളിക്കേണ്ടി വരും-നിലപാടില്‍ ഓണററി എഡിറ്റര്‍ ആര്‍. അജിത് കുമാര്‍

New Update

publive-image

Advertisment

ബൂര്‍ഷ്വാ പിന്തിരിപ്പന്‍ മുതലാളിത്ത സമ്പദ്-സാമൂഹിക ഘടനയുടെ ഉല്‍പ്പന്നമാണ് ഗൂഗിള്‍, വാട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ കുത്തക മുതലാളിത്ത ആശയവിനിമയ സംവിധാനങ്ങള്‍. ട്രാക്ടറിനെതിരെ സമരം ചെയ്ത കമ്പ്യൂട്ടര്‍ തല്ലിപ്പൊട്ടിച്ച ഒരു തലമുറ കമ്മ്യൂണിസ്റ്റ് കാലംചെയ്യുകയോ കുഴിയിലേക്കു കാലുനീട്ടി ഇരിക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ് യുവ വിപ്ലവ സിംഹങ്ങള്‍ മേല്‍പറഞ്ഞ പിന്തിരിപ്പന്‍ കുത്തക സംവിധാനങ്ങളില്‍ ആകൃഷ്ടരായിരിക്കുന്നത്.

മുത്തച്ഛന്‍റെ 90 -ാം വയസില്‍ ഗള്‍ഫില്‍ നിന്നു കൊണ്ടുവന്ന സ്കോച്ചില്‍ രണ്ട് നൂറ് വായിലേക്കൊഴിച്ചുകൊടുത്ത ചെറുമകന്‍റെ കരണത്തടിച്ച മുത്തച്ഛനെക്കുറിച്ചു തമാശക്കഥയുണ്ട്. തെറ്റായിപ്പോയെന്നു കരുതി ഭയന്നു നിന്ന ചെറുമകനോട് മുത്തച്ഛന്‍ കയര്‍ത്തതിങ്ങനെ: "എനിക്കിതു തരാന്‍ ഇത്രനാള്‍ എന്തേ വൈകിയെടാ കഴുവേറിമോനേ ?" ഇതുപോലെ സടകൊഴിഞ്ഞ വിപ്ലവ സിംഹങ്ങള്‍ യുവ സിംഹങ്ങളുടെ കോരിത്തരിപ്പിക്കുന്ന വര്‍ത്തമാനകാല ചരിതം കേട്ടും കണ്ടും എഴുന്നേറ്റുവന്ന് കരണക്കുറ്റിക്കു തല്ലുമോ എന്നറിയില്ല.

പാര്‍ട്ടി ഓഫീസില്‍ നേതാവിന്‍റെ അവിഹിത-അശ്ലീല ദൃശ്യങ്ങള്‍ പിടിക്കാന്‍ ഒളിക്യാമറ വച്ച കൊച്ചിക്കാണ് പൈതൃകസ്ഥാനം. കോട്ടമുറിയായിരുന്നു ലക്ഷ്യം. കോട്ട തകരാതെ രക്ഷപെട്ട കോട്ടമുറി അങ്ങനെ അത്ഭുതമായി. ഒടുവിലിതാ രക്തസാക്ഷികളുടെ രക്തം വീണു കുതിര്‍ന്ന ചുവന്ന മണ്ണില്‍ നിന്നാണ് പുതിയ വീരചരിതങ്ങള്‍ പുറത്തു വരുന്നത്.


സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങള്‍ മൊബൈലില്‍ സൂക്ഷിച്ചു എന്ന സ്വകാര്യ അവകാശം സംരക്ഷിച്ചതിന്‍റെ പേരില്‍ ആലപ്പുഴ സൗത്ത് ഏരിയാ സെന്‍റര്‍ അംഗം എ.പി സോണയെ പാര്‍ട്ടിയില്‍ നിന്നു പുറത്തായിരിക്കുന്നു.


കടന്ന കൈയ്യായിപ്പോയി. സ്ത്രീകളുടെ ഈ തരം ദൃശ്യങ്ങള്‍ പിന്നെ എവിടെയാണ് സൂക്ഷിക്കേണ്ടത്. സ്വന്തം മൊബൈലിനേക്കാള്‍ സുരക്ഷിതമായ മറ്റൊരു സ്ഥലവുമില്ല ആധുനിക കാലത്തെന്നാര്‍ക്കാണറിഞ്ഞുകൂടാത്തത് ? എ. മഹീന്ദ്രനും രാജമ്മയും അടങ്ങിയ പാര്‍ട്ടി കോടതി വിചാരണ നടത്തിയാണ് സോണയെ ശിക്ഷിച്ചത്.

ഇവര്‍ മാത്രം ദൃശ്യങ്ങള്‍ കണ്ടാല്‍ പോരല്ലോ. മറ്റുള്ള നേതാക്കള്‍ എന്താ കോത്താഴത്തുകാരാണോ ? അതിനുള്ള എളുപ്പവഴി സംശയം പ്രകടിപ്പിക്കുകയാണ്. അത് ഏശി. ജി. വേണുഗോപാല്‍, ജി. ഹരിശങ്കര്‍, കെ.എച്ച് ബാബുജാന്‍, പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ എന്നിവര്‍ ഒത്ത് ഇരുന്നു കണ്ടു പ്രകമ്പനം കൊണ്ടു. എത്രകണ്ടാലും മതിവരാത്ത ദൃശ്യങ്ങളൊന്നൊന്നും ആരും പറഞ്ഞില്ല.

റിപ്പോര്‍ട്ടിലെ അടുത്ത ഭാഗമാണതിലും വിചിത്രം. സ്ത്രീകളുടെയും പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ അവരറിയാതെ എടുത്തു സൂക്ഷിച്ചു എന്ന കുറ്റവും അവിടെ തെളിഞ്ഞു. സ്വാഭാവികമായി കല്യാണത്തിനോ പ്രകടനത്തിനോ പങ്കെടുക്കുന്ന ആരുടെ ചിത്രങ്ങള്‍ ആരെടുത്താലും അതില്‍ അപകടമില്ല. എന്നാല്‍ സോണയുടെ മൊബൈലില്‍ ഉണ്ടായിരുന്നത് ആ തരത്തിലുള്ള ചിത്രങ്ങള്‍ ആയിരുന്നില്ലെന്നു വ്യക്തം. അപ്പോഴാണ് നേതാക്കളെല്ലാം കൂടി ഇരുന്നു കണ്ടതിന്‍റെ ഗുട്ടന്‍സ് മനസിലാകുന്നത്.

ആരുടെയൊക്കെ ഈ തരത്തിലുള്ള ചിത്രങ്ങളാണ് സോണയുടെ ശേഖരത്തിലെന്നു മനസിലാക്കുക. അതിന്‍റെ കോപ്പി പിന്നീട് കാണാതെ എടുത്ത മൊബൈലില്‍ നിന്നു തന്നെ കാണുക. ജനറേഷന്‍ ലോസ് ഉണ്ടാകരുതല്ലോ. ഇനി ആലപ്പുഴയിലെ എത്ര പാര്‍ട്ടി കുടുംബങ്ങളുടെ ഭദ്രത തകരുമെന്ന കണക്കാണ് പുറത്തു വരാനുള്ളത്.


എന്തായാലും സോണ കേമന്‍ തന്നെ. ഒരു ഏരിയാ സെന്‍ററിലിരുന്ന് ഇത്രയും ആകാമെങ്കില്‍ ജില്ലാ-സംസ്ഥാന സെന്‍ററുകളിലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ശിവ... ശിവ...


34 ദൃശ്യങ്ങള്‍ കിട്ടി. 30 സ്ത്രീകളെ വിളിച്ചുവരുത്തി തെളിവെടുത്തു. അതാണ് അതിലും രസകരം. കോടതിയാണെങ്കില്‍ അടച്ചിട്ട മുറിയില്‍ സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഒക്കെ വേണം മൊഴിയെടുക്കാന്‍. മാത്രമല്ല, അറിഞ്ഞ വിവരം പോലീസില്‍ അറിയിച്ചില്ലെങ്കില്‍ കുറ്റകരവുമാണ്. അതിനാല്‍ അറിഞ്ഞ വിവരങ്ങള്‍ പോലീസിനെ അറിയിക്കാതിരുന്നതിനു കേസെടുത്താല്‍ പിന്നെ സൗത്ത് ഏരിയാ കമ്മറ്റി ഉണ്ടാവില്ല. ചിത്തരഞ്ജനും നാസറും കുടുങ്ങും. വേഗം പോലീസിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ അതപകടമാണ്.

വീണ്ടും അപ്പോഴും നമ്മെ നടുക്കിക്കളയുന്ന പുകയില-ലഹരി ഉത്പന്നങ്ങള്‍ പിടിച്ച കേസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷിക്കുമത്രെ. അവര്‍ക്ക് കേസന്വഷണമല്ല ജോലി. നമ്മുടെ രഹസ്യ പോലീസാണവര്‍. അപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനാണോ ഈ അന്വേഷണം. അങ്ങനെ ആകാതിരിക്കട്ടെ. ചൈത്രാ തെരേസാ ജോണിനു (എസ്.പി) പഴയ വീര്യമൊക്കെ കെട്ടടങ്ങിയോ ആവോ ?

നഗ്നതയുടെ മൊത്തക്കച്ചവടം ആലപ്പുഴയിലെ സഖാക്കള്‍ ഏറ്റെടുത്തപോലെയാണ് സംഭവങ്ങള്‍. നഗ്നതാ പ്രദര്‍ശനത്തിന് സി.പി.എം ബ്രാഞ്ചു സെക്രട്ടറിയെ നീക്കി. പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗത്തിന്‍റെ ഭാര്യക്കാണ് ബ്രാഞ്ചു സെക്രട്ടറിയുടെ നഗ്നത കാണാന്‍ ഭാഗ്യമുണ്ടായത്. ഞങ്ങളുടെ സഖാക്കളുടെ നഗ്നത ഞങ്ങളുടെ സഖാക്കളെ കാണിച്ചാല്‍ നിങ്ങള്‍ക്കെന്താ കോണ്‍ഗ്രസേ എന്നു ഇനി വിളിക്കേണ്ടി വരും. കൊമ്മാടി കളപ്പുര ബ്രാഞ്ചു സെക്രട്ടറി പ്രകാശനാണ് ഈ വീരശൂര പരാക്രമി. സണ്ണി ലിയോണോ മോഹന്‍ ലാലോ നഗ്നത കാട്ടിയാല്‍ അതു കല. പാവം പ്രകാശനായാല്‍ പുറത്താക്കല്‍. ഇതെന്തു നീതി ? ഇതെന്തു ന്യായം ?

Advertisment