വാണീ ജയറാം എന്ന എക്കാലത്തെയും മികച്ച ഉന്നത ഗായികമാരിലൊരാള്‍ വിടവാങ്ങി. 78 -ാമത്തെ വയസില്‍. മലയാളികള്‍ക്ക് ആ ഗായികയെ മറക്കാനാവില്ല. ഒരുപിടി ഗാനങ്ങള്‍ എന്നും നിലനില്‍ക്കുന്നതായുണ്ട്. ഏതോ ജന്‍മ കല്‍പ്പനയില്‍..., താരകേ മിഴിയിതളുകളില്‍ കണ്ണീരുമായ്..., നാടന്‍ പാട്ടിലെ മൈന..., തേടിതേടി ഞാനലഞ്ഞു..., സീമന്തരേഖയില്‍... ഒക്കെ പഴയ തലമുറയുടെ ലഹരി ഗീതങ്ങള്‍. ഇപ്പോഴത്തെ തലമുറക്കന്യമാകാം. കാരണം ശബ്ദ സൗകുമാര്യത്തിലാണ് വാണി നിലനിന്നത്.
രാജ്യവും തെലുങ്കു സിനിമയും നല്‍കിയ ആദരവ് മലയാളം അവര്‍ക്കു നല്‍കിയില്ല. അതിനേ നന്ദികേടെന്നല്ലാതെ എന്തു വിളിക്കും. രാജ്യം പത്മഭൂഷണ്‍ നല്‍കി. തെലുങ്കു സിനിമ രണ്ടു തവണ ദേശീയ പുരസ്കാര (മികച്ച ഗായിക) ത്തിനര്‍ഹയാക്കി. ശങ്കരാഭരണത്തിലെ മാനസ സഞ്ചരരേ... എന്ന ഗാനത്തെ ആര്‍ക്കാണു കൊല്ലാനാവുക.
1973 ല്‍ സൗരയൂഥത്തില്‍ വിടര്‍ന്നൊരു... എന്ന ഗാനത്തോടെയാണ് മലയാളത്തിലേക്കു വന്നത്. 1969 ല്‍ ജയറാമിനെ വിവാഹം കഴിച്ചു. ഭര്‍ത്താവാണ് സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നത്.
ഞാന്‍ വാണി ജയറാമിനെ കാണുന്നത് കരമനയിലുള്ള ജി. ദേവരാജന്‍ എന്ന ചലച്ചിത്ര സംവിധായകന്‍റെ വീട്ടില്‍ വച്ചാണ്. ആരായിരുന്നു ദേവരാജന് വാണി ? അഥവാ വാണിക്ക് ദേവരാജന്‍ ? ഗൂഗിളില്‍ തെരഞ്ഞാല്‍ ഇരുവരുടെയും ജീവിതരേഖകളില്‍ ഇരുവര്‍ക്കും സാന്നിദ്ധ്യം പോലുമില്ല.
പക്ഷേ വാണിയെ ദേവരാജന്‍ എന്ന സംഗീത മാന്ത്രികന്‍ എത്രയോ നാള്‍ ഒപ്പം നിർത്തി ? ഇതറിയാത്തവരല്ലല്ലോ മലയാളി ചലച്ചിത്രകാരന്‍മാര്‍.
ലീലാമണിയെയാണ് ദേവരാജന്‍ വിവാഹം ചെയ്തത്. പ്രണയ ഗാനങ്ങള്‍ ഏറെ ചെയ്തിട്ടുണ്ടെങ്കിലും അരസികനും സ്വാര്‍ത്ഥനുമായിരുന്നു ദേവരാജനെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നതു കേട്ടാല്‍ തോന്നും. കാരണം തമ്പി പാട്ടെഴുതാന്‍ വെമ്പി നടക്കുന്ന കാലം. വയലാര്‍, പി. ഭാസ്കരന്‍, ഒ.എന്‍.വി എന്നിവര്‍ അരങ്ങുവാഴുന്ന കാലം. ഒരവസരം ലഭിച്ചപ്പോള്‍ തമ്പി ദേവരാജനെ തേടിയെത്തി. തന്‍റെ പാട്ടിനു ഞാന്‍ സംഗീതം ചെയ്യില്ല എന്നു ദേവരാജന്‍ അറുത്തുമുറിച്ചു പറഞ്ഞു. മറ്റാരെങ്കിലും സംഗീതം പകര്‍ന്നാല്‍ സഹായിക്കാമെന്നതായിരുന്നു വാഗ്ദാനം. വയലാറിനും ജീവിക്കാനിതേയുള്ളു മാര്‍ഗം. തമ്പി എന്‍ജിനീയറാണല്ലോ. വേറെ ജോലിയുണ്ടല്ലോ. അതിനാല്‍ വയലാറിനേ ഞാനെഴുതൂ - ദേവരാജന്‍ നയം വ്യക്തമാക്കി. (ഇതൊക്കെ ശ്രീകുമാരന്‍ തമ്പി എന്നോട് നേരിട്ടു പറഞ്ഞതാണ്)
കുരുട്ടുബുദ്ധിക്കാരനായ തമ്പി അര്‍ജുനന്‍ മാഷിനെ പൊക്കിയെടുത്തുകൊണ്ടുവന്നു. ദേവരാജന്‍ മാഷിന്‍റെ അടിമയായിരുന്നു ഹാര്‍മോണിയം വിദഗ്ദ്ധന്‍ മാത്രമായി അതുവരെ വിളങ്ങിയ അര്‍ജുനന്‍ മാഷ്. ദേവരാജന്‍ മാഷ് സമ്മതിച്ചാല്‍ ഞാന്‍ സംഗീതം ചെയ്യാമെന്നായി അര്‍ജുനന്‍ മാഷ്. ദേവരാജന്‍ സമ്മതിച്ചു. അര്‍ജുനന്‍ മാഷ് അങ്ങിനെ സംഗീത സംവിധായകനായി. ഇതൊരു പഴങ്കഥ.
വാണി ജയറാമെന്ന സംഗീതജ്ഞയെ മലയാളത്തില്‍ പോപ്പുലറാക്കിയതില്‍ ദേവരാജന്‍ മാഷിനുള്ള പങ്കു ചെറുതല്ല. അദ്ദേഹം മലയാളം കണ്ട ഏറ്റവും മികച്ച സംഗിത സംവിധായകരിലൊരാളാണ്.
ഒരുവശം തളര്‍ന്നിട്ടും വാണി ശുശ്രൂഷിച്ച് ഒപ്പമുണ്ടായിരുന്നു.
ചെയ്ത തൊഴിലില്‍ പ്രഗല്‍ഭയായിരുന്നതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിക്കാണില്ല. പക്ഷേ മരണം ഒറ്റപ്പെട്ട ജീവിതത്തിനിടക്കായിരുന്നു. ഉറ്റവര്‍ ഉപേക്ഷിച്ചുപോയി കാണുമോ ? എന്തേ അവര്‍ ഒറ്റപ്പെട്ടു ? എത്രനാള്‍ ? അതില്‍ പരവൂര്‍ ദേവരാജനെന്ന വിഖ്യാത സംഗീതജ്ഞന്‍റെ റോള്‍ എന്താണ് ? പഴമ്പുരാണം പറഞ്ഞു ചന്തിചൊറിഞ്ഞിരിക്കുന്ന ബുദ്ധിജീവികള്‍ പ്രത്യേകിച്ച് സിനിമ സംഗീതജ്ഞര്‍ ഇതൊക്കെ ഒന്നന്വേഷിക്കുന്നത് നല്ലതാണ്.