ലണ്ടന്‍: 13,500 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദിക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനിരിക്കുന്ന ഇന്ത്യയെ ഞെട്ടിച്ചു പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നു.
സിബിഐ അന്വേഷണത്തിനു കൃത്യം ഒരു വര്‍ഷം മുന്‍പേ തന്നെ എല്ലാ ഡിജിറ്റല്‍ തെളിവുകളും നീരവ് മോദി നശിപ്പിച്ചു എന്നതാണത്.
2017 ജനുവരിയില്‍ നീരവിന്റെ കമ്പനിയായ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഈ റെയ്ഡിനു ശേഷം കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാനും സുപ്രധാനമായ ഡേറ്റകള്‍ ഡിലീറ്റ് ചെയ്യാനും നീരവ് മോദി നിര്‍ദേശം നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ പറയുന്നു.
സെര്‍വറുകള്‍ അടച്ചു പൂട്ടിയതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുക്കാന്‍ ഏജന്‍സിക്ക് പ്രയാസമുളളതായും പരാമര്‍ശമുണ്ട്.
ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിന് ഒരു സാക്ഷിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കി. ഇയാള്‍ നീരവിന്റെ കമ്പനിയുടെ ഐടി വിഭാഗത്തിന്റെ മാനേജരായിരുന്നുവെന്നാണു വിവരം.
2017 ജനുവരിയില്‍ സിബിഐ നീരവിനെതിരെ ആദ്യ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനു തൊട്ടുപിന്നാലെയാണു കമ്പനിയില്‍ റെയ്ഡ് നടന്നത്. തുടര്‍ന്നാണു കമ്പനിയുടെ സെര്‍വറുകള്‍ അടച്ചുപൂട്ടാന്‍ നീരവിന്റെ വിശ്വസ്തനും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനുമായ മിഹിര്‍ ബന്‍സാലി വഴി സാക്ഷിയായ മാനേജര്‍ക്കു നിര്‍ദേശം നല്‍കിയത്.