കൊച്ചി: കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്തുതരം ബജറ്റാണ് കേരളത്തിലേതെന്ന് അവർ ചോദിച്ചു. സംസ്ഥാനത്തെ എല്ലാ പദ്ധതിനിർവഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബിയാണ്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ ചോദ്യംചെയ്യപ്പെടേണ്ടതാണെന്ന് സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.
ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. കേരളത്തിനായി കേന്ദ്രം നിരവധി കാര്യങ്ങള്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു.
കേരളത്തില്‍നിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല. എന്നാല്‍ മോദിജി വിവേചനം കാണിച്ചില്ല. ഇവിടെനിന്ന് ഒരും എംപിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത് - നിര്‍മല സീതാരാമന്‍ പറഞ്ഞു.
47 വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 47 വര്‍ഷമായിട്ടും എല്‍ഡിഎഫിനോ യുഡിഎഫിനോ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.