New Update
തൃശ്ശൂർ : കോമരം സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ചതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ കോമരം ശ്രീകാന്ത് അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ശ്രീകാന്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
മണലൂർ പാലാഴിയിൽ കഴിഞ്ഞ ആഴ്ചയാണ് സംഭവം. വീട്ടമ്മയ്ക്ക് സ്വാഭാവ ദൂഷ്യമുണ്ടെന്നും വീട്ടമ്മ ഭഗവതിയുടെ മുമ്പിൽ തെറ്റ് ഏറ്റ് പറയണമെന്നും കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വെച്ച് കോമരം കൽപന പുറപ്പെടുവിച്ചിരുന്നു . ഇതിൽ മനം നൊന്താണ് രണ്ട് മക്കളുടെ മാതാവായ യുവതി ആത്മഹത്യ ചെയ്തത് എന്നാരോപിച്ച് യുവതിയുടെ ബന്ധുക്കളാണ് പരാതിയിൽ നൽകിയത്.
ശ്രീകാന്തും അമ്മാവൻ്റെ മകനും ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. വീട്ടമ്മയ്ക്ക് എതിരെ അപവാദ പ്രചാരണം നടത്തിയ വീട്ടമ്മയുടെ അമ്മാാവൻ്റെ മകനെതിരായ പൊലീസ് അന്വേഷണം തുടരുകയാണ്. തന്നെയും മറ്റൊരു യുവാവിനെയും ചേർത്ത് അമ്മാവൻ്റെ മകൻ അപവാദം പ്രചരിപ്പിക്കുന്നതായി യുവതി പലവട്ടം വീട്ടുകാരോടും ഭർത്താവിനോടും പരാതി പറഞ്ഞിരുന്നു. തുടർന്ന് ഗൾഫിലുള്ള ഭർത്താവ് ഇയാളെ താക്കീത് ചെയ്തിരുന്നു. ഓഡിയോ റെക്കോഡിംഗുകളും സ്ത്രീക്കെതിരെ ഇയാൾ പ്രചരിപ്പിച്ചിരുന്നു.
ഇയാളുടെ പ്രേരണയാലാണ് സുഹൃത്തായ ശ്രീകാന്ത് കോമരം തുള്ളി സ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.