Advertisment

നിയമനം വിഎസിന്റെ കത്തുകൂടി പരിഗണിച്ച്: ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവില്‍ ഉന്നതനിയമനങ്ങള്‍ വെള്ളപൂശാനാവില്ല: ഉമ്മന്‍ ചാണ്ടി

New Update

തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവിൽ കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഉന്നത പദവികളിൽ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങളെ വെള്ളപൂശാനുള്ള ഇടതുസർക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

Advertisment

publive-image

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ൽ കേരള ഹൗസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത്.

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പിഎസ് സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളിൽ ഡൽഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കൽ റിക്രൂട്ട്‌മെന്റ് പ്രകാരമുള്ള ഈ നിയമനത്തിൽ ഹിന്ദിക്കാർ ഉൾപ്പെടെയുണ്ട്. ഡൽഹി എകെജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സർക്കാരിന്റെ കാലം മുതൽ ലോക്കൽ റിക്രൂട്ട്‌മെന്റാണ് കേരള ഹൗസിൽ നടന്നിട്ടുള്ളത്.

സ്‌പെഷൽ റൂൾസ് നിലവിൽ വന്നശേഷവും ലോക്കൽ റിക്രൂട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ ഈ സർക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

കേരള ഹൗസിലെ ഉയർന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവർ ഡൽഹിയിൽ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്. ഈ തസ്തികകളിൽ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളിൽ കേരളത്തിൽ നിന്നു നിയമനം നടത്തിയാൽ അവർ ഒരിക്കലും ഡൽഹിയിൽ ജോലിയിൽ തുടരില്ല. കേരളത്തിലെ ചില ജില്ലകളിൽ പോലും സർക്കാർ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസിൽ ലോക്കൽ റിക്രൂട്ട്‌മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്.

ഇപ്പോൾ പാർട്ടിക്കാരെ പിഎസ് സി തസ്തിക ഉൾപ്പെടെയുള്ള ഉന്നതപദവികളിൽ കൂട്ടത്തോടെ നിയമിക്കുന്നതും ഡൽഹിയിൽ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

Advertisment