Advertisment

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയേയും കടത്തിവെട്ടി പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് ! സെപ്‌തം. 17 ന് അമ്പതാണ്ട് ആഘോഷിക്കാമെന്ന് കെപിസിസി പറഞ്ഞപ്പോൾ വേണ്ട, അന്ന് താൻ ആഘോഷങ്ങളില്ലാതെ പുതുപ്പള്ളിയിലുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടിയുടെ മറുപടി ! രാജ്യത്തെതന്നെ അപൂർവ നേട്ടമായിട്ടും ആഘോഷങ്ങൾക്ക് സമ്മതിക്കാതെ ഉമ്മൻ ചാണ്ടി !

New Update

publive-image

Advertisment

കോട്ടയം: വര്‍ഷം 50 പിന്നിടുകയാണ് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയെ പ്രണയിച്ചിട്ട്. സെപ്തംബര്‍ 17-ഉം ഉമ്മന്‍ ചാണ്ടിയും പുതുപ്പള്ളിയും തമ്മിലുള്ള ആ ബന്ധത്തിന് 2020-ലെ ആ ദിവസം അമ്പതാണ്ടുകള്‍ പിന്നിടും.

പക്ഷെ ആഘോഷങ്ങളില്ലാതെ ജൂബിലി ആഘോഷിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം. മാത്രമല്ല, ആ ദിവസം പൂര്‍ണമായും പുതുപ്പള്ളിയില്‍ സ്വന്തം നാട്ടുകാര്‍ക്കൊപ്പം ആയിരിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനവും.

ഒരേമണ്ഡലത്തില്‍ നിന്നും തോല്‍ക്കാതെ തുടര്‍ച്ചയായി 50 വര്‍ഷം നിയമസഭാംഗമായതിന്‍റെ ക്രഡിറ്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഇനി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമാകുകയാണ്.

രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഈ റെക്കോഡ‍് മറ്റാര്‍ക്കും അവകാശപ്പെടാനില്ല. മുമ്പ് ഓരേ മണ്ഡലത്തില്‍നിന്നും തോല്‍ക്കാതെ 50 വര്‍ഷം പൂര്‍ത്തിയാക്കിയത് അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി മാത്രമായിരുന്നു.

ഇടയ്ക്കൊരു തവണ തോറ്റെങ്കിലും 56 വര്‍ഷം നിയമസഭാംഗമായിരുന്ന മറ്റൊരാള്‍ മഹാരാഷ്ട്രയിലെ പ്രാദേശിക പാര്‍ട്ടി നേതാവായ ഗണപതി റാവു ദേശ്‌മുഖ് ആണ്.

പക്ഷേ കോൺഗ്രസിൽനിന്നൊരാൾ അതും തോൽക്കാതെ തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായത് ഉമ്മന്‍ ചാണ്ടി മാത്രമാണ്. സെപ്തംബര്‍ 17-ന് ആ സുവര്‍ണാവസരം ആഘോഷിക്കാന്‍ കെപിസിസി തലത്തില്‍ ആലോചന നടന്നതാണ്.

തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ വച്ച് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. പക്ഷേ താന്‍ ആഘോഷങ്ങള്‍ക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ ഉമ്മന്‍ ചാണ്ടി അന്ന് താന്‍ പുതുപ്പള്ളിയിലായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ആ ദിവസം പൂര്‍ണമായും പുതുപ്പള്ളിക്കാരോടൊപ്പം ചിലവഴിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം.

1970 സെപ്തംബര്‍ 17-നായിരുന്നു പുതുപ്പള്ളിയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ ആദ്യവിജയം. അന്നാരും കരുതിയിരുന്നില്ല, ഇത് ഇവിടംകൊണ്ടൊന്നും തീരുന്ന ഏര്‍പ്പാടല്ലെന്ന്. ഇപ്പോള്‍ 11 മത്സരങ്ങളും അത്രതന്നെ വിജയങ്ങളും.

അതിനിടെ 3 തവണ മന്ത്രി, രണ്ട് തവണ മുഖ്യമന്ത്രി, ഒരിക്കല്‍ പ്രതിപക്ഷ നേതാവ്. അതിനിടെ രണ്ടോ മൂന്നോ തവണ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി മന്ത്രിസ്ഥാനം ത്യാഗം ചെയ്തു.

ഇതൊക്കെയാണെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തിനുശേഷം ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയില്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രധാന ഭാരവാഹിത്വം 2 വര്‍ഷം മുമ്പ് ചുമതലയേറ്റ എഐസിസി ജനറല്‍ സെക്രട്ടറി പദവിയും വര്‍ക്കിങ്ങ് കമ്മറ്റി അംഗത്വവുമായിരുന്നു. ഒരു തവണ യുഡിഎഫ് കണ്‍വീനറുമായി.

1977-ല്‍ തൊഴില്‍ മന്ത്രിയും 81-ല്‍ ആഭ്യന്തരമന്ത്രിയുമായിരുന്നു. രണ്ട് ചെറിയ കാലയളവുകള്‍. 94-ല്‍ ധനമന്ത്രിയായും പ്രവര്‍ത്തിച്ചു. 2005-ലും 2011-ലും മുഖ്യമന്ത്രിയായി. ഇപ്പോള്‍ എന്താണെന്ന് ചോദിച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നു. അതാണ് ശരി. ഇപ്പോഴും സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്.

Oonnen Chandy
Advertisment