തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിനു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളോടു സര്‍ക്കാര്‍ വിവേചനപരമായാണ് പെരുമാറുന്നത്. സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ടു യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ചു പ്രവാസികളെ തടയുന്നതു മനുഷ്യത്വമല്ല. രോഗികളേയും രോഗലക്ഷണങ്ങളുള്ളവരേയും കൊണ്ടുവരണമെന്നു പറയുന്നില്ല. എന്നാല്‍ എല്ലാവര്ക്കും കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണമെന്ന് പറയുന്നതു പ്രായോഗികമല്ല ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പല രാജ്യങ്ങളിലും പരിശോധന നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതനുസരിച്ചു മാത്രമേ പ്രവാസികള്‍ക്കു പ്രവര്‍ത്തിക്കാനാകൂ. വിമാനത്തില്‍ ഒരാള്‍ക്കു രോഗമുണ്ടെങ്കില്‍ എല്ലാവര്ക്കും പകരുമെന്നു ബോധപൂര്‍വം പ്രവചരിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ രോഗം പടര്‍ന്നതിന്റെ കണക്കുകള്‍ വളരെ ചെറുതാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരത്തില്നിന്നുള്ളവരെ കൊണ്ടുവന്ന വിമാനത്തില്‍ രോഗമുള്ള മൂന്നു പേരുണ്ടായിരുന്നു. പക്ഷേ മറ്റാര്‍ക്കും രോഗം പടര്‍ന്നില്ല. അതിനാല്‍, ജാഗ്രത പുലര്‍ത്തി ആളുകളെ കൊണ്ടുവരാന്‍ സാധിക്കും. അതിഥി തൊഴിലാളികള്‍ക്കു നല്കിയ സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ അര്‍ഹിക്കുന്നില്ല എന്ന നിലപാടിലാണു സര്‍ക്കാര്‍. കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
രോഗം പടരുന്ന കാര്യം പറഞ്ഞു പ്രവാസികളേയും നാട്ടുകാരേയും രണ്ടു തട്ടിലാക്കാനാണു സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ടു സംസാരിക്കണം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകള്‍ വച്ച് ആളുകളെ തടയുന്നതു മനുഷ്യത്വമല്ല. പ്രവാസികള്‍ വിദേശത്തു ശ്വാസംമുട്ടി മരിക്കട്ടെ എന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.