നെടുങ്കണ്ടം: ഓപ്പറേഷൻ പി ഹണ്ടിൽ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി സൈബർ ഡോമിൽനിന്നു ലഭിച്ച നിർദേശത്തെ തുടർന്ന് നെടുങ്കണ്ടത്തും പരിശോധന നടത്തി. ആരോപണ വിധേയനായ യുവാവിന്റെ വീട്ടിൽ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ 2 വാഹനങ്ങളിൽ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു.
ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോൺ പൊലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം.