കൊച്ചി :മാലദ്വീപിൽ നിന്ന് ഐഎൻഎസ് ജലാശ്വയിൽ കേരളത്തിലേക്ക് വരുന്നതിന് റജിസ്റ്റർ ചെയ്തിരിക്കുന്നത് 19 ഗർഭിണികളും 14 കുട്ടികളും ഉൾപ്പടെ 732 പേർ. ഇവരെ കപ്പലിൽ കയറ്റുന്നതിനു മുൻപുള്ള പരിശോധനാ നടപടികൾ പുരോഗമിക്കുകയാണ്. മാലി വിമാനത്താവളത്തിലാണ് പരിശോധനകൾ നടക്കുന്നത്. പനി ഉണ്ടോ, കോവിഡ് 19 ബാധിതനാണോ എന്നറിയാൻ ദ്രുത പരിശോധനയാണ് നടക്കുന്നത്. കപ്പൽ ഞായറാഴ്ച രാവിലെയോടെ കൊച്ചി തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാലദ്വീപിലുള്ള ഇന്ത്യക്കാർ ബോട്ടുകളിലും ബസുകളിലുമായാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് തുറമുഖത്തേയ്ക്ക് എത്തിച്ചേർന്നത്. ഐഎൻഎസ് ജലാശ്വയ്ക്ക് പുറമെ ഐഎൻഎസ് മഗർ എന്ന കപ്പലും മാലിയിൽ നിന്ന് ഇന്ത്യക്കാരുമായി എത്തും. തൂത്തുക്കുടിയിലായിരിക്കും ഇവരെ ഇറക്കുക എന്നാണ് വിവരം.
രോഗലക്ഷണണുള്ളവരെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് നിർത്തുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിലാക്കും മുൻപ് മുഴുവന്‍ യാത്രക്കാര്‍ക്കും ബിഎസ്എന്‍എല്‍ സിംകാര്‍ഡ് നല്‍കുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ഇവരെ എല്ലാ ദിവസവും ബന്ധപ്പെടുന്നതിനാണ് ഇത്. ഇതിനു പുറമേ മൊബൈലില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാൾ ചെയ്ത് ബ്ലൂടൂത്ത് ഓൺ ചെയ്തിടാനും നിർദേശം നൽകുന്നുണ്ട്.
തുടർന്ന് ഗർഭിണികളെയും കുട്ടികളെയും സ്വന്തം വാഹനത്തിലൊ ടാക്സിയിലൊ വീടുകളിൽ ക്വാറന്റീനിലാക്കാൻ യാത്രയാക്കും. മറ്റുള്ളവരെ കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും ക്വറന്റീന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.