പാരിസ് : ഫ്രാൻസിൽ വൈദികന് നേരെ ആക്രമണം. ഓർത്തഡോക്‌സ് വൈദികന് നേരെ അജ്ഞാതൻ വെടിയുതിർത്തു. ഫ്രാൻസിലെ ല്യോണിലാണ് സംഭവം. വെടിയുതിര്‍ത്ത വ്യക്തി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രാർത്ഥനയ്ക്ക് ശേഷം പള്ളി അടയ്ക്കുന്നതിനിടെയാണ് വൈദികന് നേരെ വെടിവെയ്പ്പ് ഉണ്ടായത്. വൈദികന് നേരെ വെടിയുതിർത്ത ശേഷം അക്രമി കടന്നു കളയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഇന്‍റീരിയര്‍ മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ വിശദമാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഗ്രീക്കുകാരനായ വൈദികനാണ് വെടിയേറ്റതെന്നാണ് വിവരം.