ലോകമെങ്ങും കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുപ്രകാരം 2.51 ലക്ഷം പേരാണ് മരിച്ചത്. പതിനൊന്നര ലക്ഷത്തിലധികം രോഗികളുള്ള അമേരിക്കയിൽ 68,689 പേർ മരിച്ചു. ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35.78 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ ഫ്രാൻസിൽ 306 പേർ മരിച്ചു. ഇതോടെ ഫ്രാൻസിൽ മരണസംഖ്യ 25,000 കടന്നു. യുകെയിൽ 288 പേരും ഇറ്റലിയിൽ 195 പേർ കൂടിയും മരിച്ചു. തുർക്കിയിൽ മരണസംഖ്യ 3,461 ആയി. ബംഗ്ളാദേശിൽ രോഗികളുടെ എണ്ണം പതിനായിരം പിന്നിട്ടു.
ലോകത്ത് ഏറ്റവുമധികം പേർക്ക് വൈറസ് സ്ഥിരീകരിച്ച അമേരിക്കയിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പഠനം. കമ്പോളങ്ങൾ തുറക്കുന്നതോടെ അമേരിക്കയിൽ ദിനംപ്രതി മൂവായിരം പേർ മരിച്ചേക്കാമെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ നൽകുന്ന വിവരം. 11.78 ലക്ഷം പേർക്കാണ് അമേരിക്കയിൽ രോഗം പിടിപെട്ടിട്ടുള്ളത്. സ്പെയിനിൽ 2.18 ലക്ഷം പേർക്കും ഇറ്റലിയിൽ 2.11 ലക്ഷം പേർക്കും രോഗമുണ്ട്. ഇറ്റലിയിൽ 29,079 പേരാണ് ഇതുവരെ മരിച്ചത്. യുകെയിൽ 28,734 പേരും സ്പെയിനിൽ 25,428 പേരും ഫ്രാൻസിൽ 25,168 പേരും മരിച്ചു.
11.62 ലക്ഷം പേരുടെ രോഗം ഭേദമായി. ഇതിൽ 1.87 ലക്ഷം പേർ അമേരിക്കയിലാണ്. ജർമനിയിൽ 1.32 ലക്ഷം പേരുടെയും സ്പെയിനിൽ 1.21 ലക്ഷം പേരുടെയും രോഗം മാറി.