ഇസ്ലാമബാദ്: രാജ്യത്ത് നിലവിലെ സമ്പദ് സ്ഥിതിയിലേക്ക് ശ്രദ്ധ ആകർഷിക്കാൻ വേറിട്ട മാർഗവുമായി പാകിസ്താൻ യുവതി. പാകിസ്താനിലെ തകരുന്ന സമ്പദ് സ്ഥിതി ആളുകളുടെ ശ്രദ്ധയിലെത്തിക്കാൻ തന്റെ വിവാഹവേദി തന്നെയാണ് ഈ യുവതി തെരഞ്ഞെടുത്തതും. സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് സുന്ദരിമാരായാണ് പാകിസ്താനിലെ പെണ്‍കുട്ടികൾ വിവാഹ വേദിയിലെത്തുന്നത്. എന്നാൽ ഈ വധു എത്തിയത് അല്‍പം വ്യത്യസ്തമായാണ്.
തക്കാളി കൊണ്ടുള്ള ആഭരണങ്ങളാണിവർ ധരിച്ചിരുന്നത്. വളയായും മാലയായും കമ്മലായും എന്തിന് നെറ്റിച്ചുട്ടിയായും വരെ തക്കാളി. ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ ട്വിറ്ററിലൂടെ ഈ വധുവിന്റെ വീഡിയോ പുറത്ത് വിട്ടതോടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. പാകിസ്താനിൽ കഴിഞ്ഞ കുറച്ചു നാളുകളായി പച്ചക്കറി വില കുതിച്ചുയരുകയാണ്. ഒരു കിലോ തക്കാളിയ്ക്ക് 300 രൂപ വരെ ആയിരുന്നു. ആ സാഹചര്യത്തിലാണ് യുവതിയുടെ ഈ കടുംകൈ.
വിവാഹത്തിന് വീട്ടുകാർ മൂന്ന് പെട്ടി നിറയെ തക്കാളികൾ നൽകിയെന്നാണ് ഈ യുവതി അഭിമാനത്തോടെ പറയുന്നത്. 'സ്വര്‍ണ്ണവും വിലേയേറിയത് തന്നെയാണ്. എന്നാൽ ഇപ്പോൾ തക്കാളിയും വളരെ വിലയേറിയിരിക്കുകയാണ്.
അതുകൊണ്ടാണ് സ്വർണ്ണാഭരണങ്ങൾക്ക് പകരം ഞാൻ തക്കാളി തെരഞ്ഞെടുത്തത്'. എന്നാണ് യുവതി പറയുന്നത്. 'മക്കളുടെ വിവാഹത്തിന് മാതാപിതാക്കൾ തക്കാളി നൽകുകയാണെങ്കിൽ എല്ലാം നൽകിയെന്ന് തന്നെ പറയാമെന്നും ഇവർ കൂട്ടിച്ചേർത്തു..'