കോട്ടയം : കേടാകാതിരിക്കാന്‍ അമോണിയം അടക്കമുള്ള കൊടും വിഷം ചേര്‍ത്ത് കടകളില്‍ വിതരണം ചെയ്ത് വരികയായിരുന്ന മാസങ്ങൾ പഴക്കമുള്ള മൽസ്യശേഖരം പോലീസ് പിടികൂടി .
കോട്ടയത്ത് വാഹന പരിശോധനക്കിടെയാണ് ഹോള്‍സെയില്‍ വാഹനം പൊലീസിന്‍റെ വലയില്‍ കുടുങ്ങിയത് . പാലായിലെയും ചേര്‍പ്പുങ്കലിലെയും കടകളില്‍ ഇറക്കിയ ശേഷം കോട്ടയത്തു വിതരണത്തിനായി കൊണ്ടുവന്ന വാഹനമാണ് പിടിയിലായത്.
കോട്ടയത്തും പല കടകളിലുമായി മീൻ ഇറക്കുന്നതിനിടെ ബേക്കർ ജംഗ്ഷനിൽ വെച്ചാണ് ഈ വാഹനം പിടിക്കപെട്ടത്. അഞ്ഞൂറ് കിലോയിലേറെ വരുന്ന ചീഞ്ഞ മീനാണ് നഗരമധ്യത്തിൽ നിന്നും വാഹനത്തില്‍ പൊലീസ് കണ്ടെത്തിയത് .
തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് ഇവയെന്നും പാലായിലെ ജീസസ് ഫിഷറീസിലും ചേര്‍പ്പുങ്കലും ഉള്‍പ്പെടെ ഈ മീന്‍ ഇറക്കിയതായും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട് . വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. തൂത്തുക്കുടി സ്വദേശി സിദ്ധിഖ്, സഹായി കണ്ണന്‍ എന്നിവരാണ് പിടിയിലായത്.
അമോണിയം അടക്കമുള്ള കൊടും വിഷം തളിച്ചാണ് മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. പല ഹോള്‍സെയില്‍ ഫിഷ് മാര്‍ക്കറ്റുകളിലും മാസങ്ങള്‍ പഴക്കമുള്ള മീനുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത് വില്ക്കുന്നുണ്ടെന്ന പരാതി ശക്തമാണ്.