"വായനയെന്നത് മാമരമല്ലോ,
മാനവ ഹൃത്തിന്‍ വേരല്ലോ ....
വിത്തുകളാകും അക്ഷരമെല്ലാം
ഹൃത്തില്‍ മുളയ്ക്കും പൊരുളല്ലോ....... "
ഇന്നലത്തെ വായനാ ദിനത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലും സമീപത്തെ മറ്റു ചില സ്‌കൂളുകളിലും ഉയര്‍ന്നുകേട്ട അക്ഷര മന്ത്രങ്ങളുടെ
കാവ്യ കല്പനയാണിത്. രചനയും ആലാപനവും നിര്‍വ്വഹിച്ചത് സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ മലയാളം അധ്യാപിക ബി.മിനിമോള്‍.
ആലാപനശൈലികൊണ്ടും ശബ്ദസൗകുമാര്യംകൊണ്ടും കുട്ടികളേയും അധ്യാപകരേയും
മാതാപിതാക്കളെയും ഒരു പോലെ ആകര്‍ഷിച്ചു ഈ കൊച്ചുകവിത.
"വായനയെന്ന നന്മമരം'' എന്ന് പേരിട്ട കവിത സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജിന്റെ സ്‌നേഹനിര്‍ദ്ദേശങ്ങളാല്‍ കുറിച്ചതാണ്. മിനിടീച്ചര്‍ തന്നെയാണിത് മനോഹരമായി ആലപിച്ച് റിക്കാർഡ് ചെയ്ത് സ്‌കൂളിലെ കുട്ടികളുടെ വാട്‌സ് അപ് ഗ്രൂപ്പിലിട്ടത്.
സ്‌കൂളുകളില്‍ വായന ദിനാഘോഷ പരിപാടികള്‍ക്ക് മുന്നോടിയായുള്ള പ്രാര്‍ത്ഥനാ
മന്ത്രമായി ഉയര്‍ന്നത് മിനി ടീച്ചറുടെ ഈ കവിതയാണ്.
മരങ്ങാട്ടുപിള്ളി ഇല്ലിക്കല്‍ ചിറ്റടിയില്‍ കുടുംബാംഗമായ ബി. മിനിമോള്‍ ഇതിനോടകം ഇരുനൂറോളം കവിതകളെഴുതിയിട്ടുണ്ട്. കുഞ്ഞുണ്ണിക്കവിതകളുടെ സ്വാധീനത്താല്‍ കുറിച്ച കൊച്ചുകൊച്ചുകവിതകളാണെല്ലാം. ഇവ കോര്‍ത്തുകെട്ടി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള
ഒരുക്കത്തിലാണ് ടീച്ചർ.
സ്‌കൂള്‍-കോളേജ് പഠനകാലത്ത് കവിതാ രചനയിലും കവിതാ പാരായണത്തിലും കഥാപ്രസംഗത്തിലും ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ മിനിമോള്‍ക്ക് ലഭിച്ചിട്ടുണ്ട്. അടുത്തിടെ പാലാ രൂപതാ കോര്‍പ്പറേറ്റ് നടത്തിയ കവിതാ മത്സരത്തിലും സമ്മാനാര്‍ഹയായിരുന്നു.
ഇല്ലിക്കലിലെ എബിന്‍ സൗണ്ട്‌സ് ഉടമയായ ഭര്‍ത്താവ് തങ്കച്ചനും സൗണ്ട് എന്‍ജിനീയറായ
മൂത്തമകന്‍ എബിനും കുമരകത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഉദ്യോഗസ്ഥനായ
ഇളയമകന്‍ ജയിനും മിനിമോളുടെ കാവ്യ സപര്യയ്ക്ക് എന്നും കൂട്ടാണ്.
വായന ദിനാഘോഷത്തില്‍ മനോഹരമായ കൊച്ചു കവിത എഴുതി ശ്രുതിമധുരമായി ആലപിച്ച മിനിടീച്ചറെ പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം,സ്‌കൂള്‍
മാനേജര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്,പി.ടി.എ പ്രസിഡന്റ് സിബി മണ്ണാപറമ്പില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.