Advertisment

നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കം അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പത്തനാപുരം: നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ പാലാ തങ്കം (80) അന്തരിച്ചു. ഞായറാഴ്ച്ച രാത്രി 7.35 ഓടെയായിരുന്നു അന്ത്യം. 2013 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗാന്ധിഭവന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മൃതദേഹം ഗാന്ധിഭവന്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട് നടക്കും.

കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത്ചന്ദ്രഭവനില്‍ കുഞ്ഞുക്കുട്ടന്‍-ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകളായി 1941 ഫെബ്രുവരി 26ന് ജനിച്ച രാധാമണി പില്‍ക്കാലത്ത് പാലാ തങ്കം എന്ന പേരില്‍ കലാരംഗത്ത് അറിയപ്പെടുകയായിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. പുലിയന്നുര്‍ വിജയന്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. പിന്നീട് ചങ്ങനാശ്ശേരി എല്‍പിആര്‍ വര്‍മ്മയുടെ പക്കല്‍ നിന്നും സംഗീതം അഭ്യസിച്ചു.

പതിനാലാം വയസ്സില്‍ നാടകത്തിലെത്തി. ആദ്യമായി എന്‍ എന്‍ പിള്ളയുടെ വിശ്വകേരള നാടക സമതിയിലാണ് അഭിനയിച്ചത്.ചങ്ങനാശ്ശേരി ഗീഥ, പൊന്‍കുന്നം വര്‍ക്കിയുടെ കേരള തീയറ്റേഴ്‌സ് എന്നിവിടങ്ങളിലും തുടര്‍ന്ന് കെ പി എ സിയിലും എത്തി. കെ പി എ സിയില്‍ അഭിനയിച്ച ആദ്യനാടകം 'ശരശയ്യ'യാണ്. കെ പി ഉമ്മര്‍, സുലോചന, അടൂര്‍ ഭവാനി, കൃഷ്ണപിള്ള എന്നിവരോടൊപ്പവും കെ പി എ സിയുടെ പഴയ നാടകങ്ങളില്‍ കെ എസ് ജോർജിനോട് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

പതിനഞ്ചാമത്തെ വയസ്സില്‍ ആലുവ അജന്ത സ്റ്റുഡിയോ ഉടമ ആലപ്പി വിന്‍സെന്റിന്റെ 'കെടാവിളക്ക്' എന്ന ചിത്രത്തില്‍ 'താരകമലരുകള്‍ വാടി, താഴത്തുനിഴലുകള്‍ മൂടി...' എന്ന ഗാനം പാടി മലയാള സിനിമാരംഗത്തേക്കു കടന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്കും നാടകങ്ങള്‍ക്കും പാടി.

ശാരദ, സത്യന്‍, രാഗിണി തുടങ്ങിയവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. ശശികുമാറിന്റെ 'ബോബനും മോളി'ക്കുമായി ബേബി സുമതിക്കും മാസ്റ്റര്‍ ശേഖറിനും ശബ്ദം നല്‍കിയതും പാലാ തങ്കമാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രങ്ങളും ഇതില്‍പ്പെടും.

തങ്കത്തിന്റെ ഭര്‍ത്താവ് കേരള പൊലീസില്‍ എസ് ഐ ആയിരുന്ന ശ്രീധരന്‍ തമ്പി 25 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍-രണ്ടാണും ഒരു പെണ്ണും. മകള്‍ പരേതയായ അമ്പിളി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. ഗാന്ധിഭവനിലെ സ്ഥിരം സന്ദര്‍ശകയായ കെ പി എ സി ലളിതയുടെ ശുപാര്‍ശ പ്രകാരമാണ് 2013 സെപ്റ്റംബര്‍ അഞ്ചിന് തങ്കം ഗാന്ധിഭവനില്‍ എത്തിയത്.

Advertisment