പാലക്കാട്; പാലക്കാട്ട് ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ അപസ്മാരം വന്ന് കുഴഞ്ഞു വീണു. ഡ്രൈവര്‍ വീണതോടെ ലോറി നിയന്ത്രണം വിട്ടു. സംഭവം കണ്ട് നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി ബ്രേക്ക് അമര്‍ത്തി ഹൈവെ പൊലീസുദ്യോഗസ്ഥന്‍ ഒഴിവാക്കിയത് വന്‍ദുരന്തം.
കണ്ടെയ്‌നർ ലോറിയിലെ ഡ്രൈവർ അപസ്മാരം വന്ന് കുഴഞ്ഞു വീണതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ടപ്പോഴാണ് ഹൈവേ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായത്. നിയന്ത്രണംവിട്ട ലോറിയിൽ ചാടിക്കയറി ബ്രേക്ക് അമർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ വിനോദാണ് വൻ ദുരന്തം ഒഴിവാക്കിയത്. വെള്ളിയാഴ്ച രാവിലെ 9.45-ന് ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷൻ സിഗ്‌നലിന് സമീപമായിരുന്നു സംഭവം.
ബൈക്കിൽ ജോലിക്കിറങ്ങിയ വിനോദ് സ്വാതി ജങ്ഷനിലെ സിഗ്നലിൽ നിൽക്കുമ്പോഴാണ് നിയന്ത്രണംവിട്ട ലോറിയിലെ ഡ്രൈവറായ ഉത്തർപ്രദേശ് സ്വദേശി സന്തോഷ് റായ് തളർന്നു കിടക്കുന്നതായി കണ്ടത്. അതിനു മുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു.
ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തി. സിഗ്നലിനു സമീപത്തെ വൈദ്യുതത്തൂണിലിടിച്ച ലോറി നിൽക്കാതെ ഓട്ടോറിക്ഷ സ്റ്റാൻഡിലേക്ക് നീങ്ങി. ഇതോടെയാണ് വിനോദിന്റെ അവസരോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കിയത്.
മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്റ്റേഷനിലെ ഹോംഗാർഡ് ടിപി മോഹൻദാസ് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയാണ് രക്ഷപ്പെട്ടത്.
ആലത്തൂർ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ താലൂക്കാശുപത്രിയിൽ എത്തിച്ച ഡ്രൈവറെ ജില്ലാ ആശുപത്രിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് എആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.