പാലക്കാട്: അട്ടപ്പാടിയിൽ പതിമൂന്ന് വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി. ഷോളയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. ഒടുവിൽ വിവാദമായതിനെ തുടർന്നാണ് കേസെടുത്തത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ രണ്ടാനച്ചൻ പീഡിപ്പിച്ചതായി കാണിച്ച് പെൺകുട്ടിയുടെ അമ്മ രണ്ടു ദിവസം മുൻപാണ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറാവാതെ വന്നതോടെ പ്രതിഷേധവുമായി പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തി. ഇതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.
ഹോസ്റ്റലിൽ താമസിച്ചായിരുന്നു പെൺകുട്ടിയുടെ പഠനം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ സ്ക്കൂൾ അടച്ചതോടെ വീട്ടിൽ എത്തിയതോടെയാണ് രണ്ടാനച്ഛൻ നിരന്തരം ഉപദ്രവിച്ചു തുടങ്ങിയത്. പെൺകുട്ടിയെ ശാരീരികമായി മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
സംഭവം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും അമ്മ പൊലീസിന് നൽകിയ പരാതിയിലുണ്ട്. മകളെ പീഡിപ്പിച്ച ഭർത്താവുമായി ഇനി ഒരുമിച്ച് ജീവിക്കാനില്ലെന്നും ഇവർ വ്യക്തമാക്കി.