പാലക്കാട്: പാലക്കാട് പ്രവാസി സെൻറർ കുട്ടികൾക്കായി നടത്തിയ സർഗ്ഗസമീക്ഷ സാഹിത്യരചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനചടങ്ങും ഓൺലൈൻ ആയി സംഘടിപ്പിച്ചു.
പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും പാലക്കാട് ജില്ലാ മുൻ കളക്റ്ററുമായ കെ.വി മോഹൻകുമാർ ഐഎഎസ് ചടങ്ങിൽ മുഖ്യ അതിഥിയായി സംബന്ധിച്ചു. ചുറ്റുപാടുകളുടെയും അനുഭവങ്ങളുടെയും ഭാവനാപൂർണ്ണമായ പ്രതിഫലനങ്ങളാണ് സാഹിത്യരചനകളിലൂടെ പുറത്തുവരേണ്ടതെന്ന് മലയാളത്തിലെയും പാശ്ചാത്യ കൃതികളിലേയും രചനകളെയും എഴുത്തുകാരെയും ഉദാഹരിച്ചുകൊണ്ട് മോഹൻകുമാർ കുട്ടികളെ ഉൽബോധിച്ചു. അതിന് തികഞ്ഞ നിരീക്ഷണ സ്വഭാവവും ഭാഷാ ശുദ്ധിയും ആവശ്യമാണെന്നുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രവാസി സെന്റർ പ്രസിഡണ്ട് പ്രദീപ് കുമാറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിധികർത്താക്കളായ സാഹിത്യനിരൂപകൻ ഡോ.പി മുരളി, കഥാകൃത്ത് ഡോ എം പി പവിത്ര എന്നിവർ സംസാരിച്ചു. സെൻറ്റർ വൈസ് പ്രസിഡന്റ് ശശികുമാർ ചിറ്റൂർ, സെക്രട്ടറി പ്രദീപ് നെന്മാറ തുടങ്ങിയവർ ആശംസകൾ നൽകി. മേതിൽ സതീശൻ സർഗ്ഗസമീക്ഷയുടെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചുള്ള ആമുഖം അവതരിപ്പിച്ചു.
ശരത് എ ഹരിദാസന്റെ അവതരണത്തിൽ നിയന്ത്രിക്കപ്പെട്ട യോഗത്തിൽ വൈസ് പ്രസിഡണ്ട് രവിശങ്കർ പരുത്തിപ്പുള്ളി സ്വാഗതവും ജോയന്റ് സെക്രട്ടറി എം വി ആർ മേനോൻ നന്ദിയും പറഞ്ഞു. സംഗീത ശ്രീകാന്ത്, പ്രദീപ് മേനോൻ എന്നിവർ യോഗത്തിന്റെ കോർഡിനേറ്റർമാരായി. മുഖ്യാതിഥി കെ വി മോഹൻകുമാർ ഐ എ എസ്, വിധികർത്താക്കളായ കെ വി വിൻസന്റ്, ഡോ പി മുരളി, ഡോ എം പി പവിത്ര എന്നിവരെ യോഗം ഉപഹാരം നൽകി ആദരിച്ചു.
സർഗസമീക്ഷ തുടർപരമ്പരയുടെ ആദ്യപതിപ്പിൽ രണ്ടു ഏജ് ഗ്രൂപ്പുകളിലായി കവിതയ്ക്കും കഥയ്ക്കുമാണ് മത്സരം നടത്തിയത്. വിജയികളായ 22 പേർക്ക് സാക്ഷ്യപത്രങ്ങൾക്ക് പുറമെ വെവ്വേറെ ക്യാഷ് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സർഗ്ഗസമീക്ഷയുടെ പുതിയ പതിപ്പുകളിൽ കൂടുതൽ കലാ സാഹിത്യ ഇനങ്ങളിൽ മത്സരങ്ങൾ നടക്കുമെന്ന് പ്രസിഡണ്ട് പ്രദീപ് കുമാർ അറിയിച്ചു.