രാജകുമാരി: പള്ളിവാസൽ കൊലപാതകത്തിൽ പൊലീസ് കേസ് അവസാനിപ്പിക്കുന്നു. പ്രതിയെന്നു സംശയിക്കുന്ന നീണ്ടപാറ വണ്ടിത്തറയിൽ അരുൺ (അനു–28) മരിച്ചതോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
കൊല്ലപ്പെട്ട പതിനേഴുകാരി രേഷ്മയെ കുത്തിയതെന്നു കരുതുന്ന ആയുധം കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞില്ല. രേഷ്മയെ കൊലപ്പെടുത്തിയശേഷം അരുണ്‍ ആത്മഹത്യ ചെയ്തതാണന്നു നിഗമനമെങ്കിലും ശാസ്ത്രീയമായി തെളിക്കാന്‍ ആയുധം കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ പ്രതി കൊല്ലപ്പെട്ടതോടെ കേസ് നടപടികള്‍ അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം.
അരുണിന്റെ മുറിയിൽനിന്നു ലഭിച്ച കുറ്റസമ്മതക്കത്തും ഇരുവരുടെയും ദേഹത്തെ രക്തസാംപിളും ശാസ്ത്രീയ പരിശോധനാഫലങ്ങളും കേസിൽ നിർണായക തെളിവുകളാണ്. രേഷ്മയെ ഉളി പോലുള്ള ആയുധം കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം സമീപത്തെ കാട്ടിലേക്ക് ഓടിപ്പോയ അരുൺ 3 ദിവസം കഴിഞ്ഞ് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം.
അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ 2 അടയാളങ്ങളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഇത് ആഴത്തിലുള്ള മുറിവല്ലെന്ന് വ്യക്തമായതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കൃത്യത്തിനുശേഷം ജീവനൊടുക്കാൻ അരുൺ സ്വയം കുത്തിയതാകാനാണു സാധ്യതയെന്നു പൊലീസ് പറയുന്നു.