പന്തളം: തീർത്തും അപ്രതീക്ഷിതമായി ഓട്ടത്തിനിറങ്ങി ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ച നിർവൃതിയിലാണ് നിധീഷ്. പെരുമഴയത്തെ കുത്തൊഴുൽക്കിൽപ്പെട്ട കാറിനുള്ളിലെ 68കാരനാണ് ഓട്ടോ ഡ്രൈവറായ നിധീഷ് രക്ഷകനായത് . യാത്രികനെ വീട്ടിലെത്തിച്ചു മടങ്ങുകയായിരുന്നു നിധീഷ് .
ബാഡ്മിന്റൺ കളിയ്ക്കാൻ പോയ പൂഴിക്കാട് സ്വദേശി ജോർജ്കുട്ടിയാണ് സഞ്ചരിച്ച കാറോട് കൂടി ഒഴുക്കിൽപ്പെട്ടത്. പന്തളം തോണ്ടുകണ്ടത്താണ് സംഭവം. അടുത്തുള്ള തോട്ടിലെ വെള്ളം റോഡിനൊപ്പം പൊന്തുകയായിരുന്നു. കാർ കോൺക്രീറ്റ് റോഡിലൂടെ മുന്നോട്ടെടുത്തതും തോട്ടിലേക്ക് വഴുതി.
കാർ തോട്ടിലൂടെ ഒഴുകുന്നത് കണ്ട് തുടക്കത്തിൽ പരിഭ്രമിച്ചെങ്കിലും ഉടൻ തന്നെ രക്ഷപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു നിധീഷ്. ശേഷം കാറിന്റെ ചില്ല് കല്ലെറിഞ്ഞ് പൊട്ടിച്ചു.
ശ്വാസം കിട്ടാതെ ഉള്ളിൽ കുടുങ്ങിയ യാത്രികൻ ഈ വിടവിലൂടെ പുറത്തേക്കു തലയുയർത്തി. പെട്ടെന്ന് തന്നെ ഒരു ഓലമടൽ ഇട്ടുകൊടുക്കുകയും, ജോർജ് കുട്ടി അതിൽപ്പിടിച്ച് നീന്തി രക്ഷപെടുകയുമായിരുന്നു.