കൊച്ചി: പറവൂർ അയ്യമ്പിള്ളി സ്വദേശികളായ മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്ത ഓട്ടോറിക്ഷ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നാഴ്ച മുമ്പാണ് പറവൂർ പെരുവാരത്തുള്ള വാടകവീട്ടിൽ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ഈ സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെയാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുഴുപ്പിള്ളി ചെറുവൈപ്പ് മങ്കുഴി സാജൻ (38)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ ചെറായി ബീച്ചിലെ ഒരു ഹോം സ്റ്റേയിലാണ് സാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹോം സ്റ്റേ ഇയാൾ വാടകയ്ക്കെടുത്തതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ സാജനെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച വൈകിട്ട് ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഹോം സ്റ്റേയിൽ സാജന്‍റെ മൃതദേഹം കണ്ടെത്തിയത്.
പറവൂരിൽ കൂട്ട ആത്മഹത്യചെയ്ത അയ്യമ്പിള്ളി സ്വദേശികളായ പതിയാപറമ്പിൽ രാജേഷിനും കുടുംബത്തിനും പെരുവാരത്ത് വാടക വീട് ഏർപ്പാടാക്കി കൊടുത്തത് സാജനായിരുന്നു. അതിനിടെ ഉടമയുടെ ആവശ്യപ്രകാരം വീട് ഒഴിയാൻ സാജൻ, രാജേഷിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മരിക്കുന്നതിന് മുമ്പ് രാജേഷ് എഴുതിവെച്ച കത്തിൽ പരാമർശിച്ചിരുന്നു.
ഇതോടെയാണ് രാജേഷിന്‍റെയും കുടുംബത്തിന്‍റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് സാജനെ പറവൂർ പൊലീസ് വിളിപ്പിച്ചു മൊഴിയെടുത്തത്. പൊലീസിന് മൊഴി നൽകിയ ശേഷം സുഹൃത്തുക്കളോടും വീട്ടുകാരോടും അധികമൊന്നും സംസാരിച്ചിരുന്നില്ല. അതിനിടെയാണ് സാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്.