ഡൽഹി : പാസ്പോർട്ട് അപേക്ഷയെ ഡിജിലോക്കറുമായി ബന്ധിപ്പിക്കുന്ന പദ്ധതി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈകാതെ ഇ–പാസ്പോർട്ട് നടപ്പിലാക്കുമെന്നു മന്ത്രി പറഞ്ഞു. ക്രമക്കേടുകൾ പരമാവധി കുറയ്ക്കാൻ ഇ–പാസ്പോർട്ട് സഹായകമാകുമെന്നാണു പ്രതീക്ഷ.
പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം നൽകേണ്ട രേഖകൾ ഡിജിലോക്കറിൽനിന്നു ശേഖരിക്കാനുള്ള സംവിധാനമാണ് ഇന്നലെ തുടങ്ങിയത്. രേഖകൾ ഡിജിലോക്കറിൽ ലഭ്യമെങ്കിൽ അപേക്ഷയ്ക്കൊപ്പം അവ നൽകേണ്ടതില്ല. കേന്ദ്ര ഐടി മന്ത്രാലയം നടപ്പാക്കിയിട്ടുള്ള ഓൺലൈൻ സേവനപദ്ധതിയാണു ഡിജിലോക്കർ.
പാസ്പോർട്ടും ഡിജിലോക്കറിൽ ആക്കാൻ പദ്ധതിയുണ്ടെന്നു മന്ത്രി പറഞ്ഞു. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പുതിയതു ലഭിക്കുന്നത് എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കും – മന്ത്രി പറഞ്ഞു.
പാസ്പോർട്ട് സേവാ പദ്ധതിയിലൂടെ ഏഴ് കോടിയിലധികം പാസ്‌പോർട്ടുകൾ ഇന്നുവരെ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാർക്കുള്ള സേവന ഡെലിവറി അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
പാസ്‌പോർട്ട് നിയമങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മാത്രമല്ല, പാസ്‌പോർട്ട് സേവനങ്ങൾ പൗരന്മാരുടെ പടിവാതിൽക്കൽ എത്തിക്കുന്നതിന് ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്, ”മുരളീധരൻ കൂട്ടിച്ചേർത്തു.