പി.സി. ജോര്‍ജിനോട് 'കടക്ക് പുറത്ത്' പറഞ്ഞ് ജനപക്ഷം ! പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള; നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കും
കോട്ടയം: കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി.സി. ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ള. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ കാര്യം പ്രഖ്യാപിച്ചത്.
ജനപക്ഷം സ്ഥാനാർത്ഥിയായാണ് പിസി ജോർജ്ജ് മത്സരിക്കുന്നത്. അവസാനഘട്ട പ്രചാരണം നടക്കുമ്പോഴാണ് ജോർജ്ജിനെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാസ്കരപിള്ളയാണ് പുതിയ ചെയർമാൻ. വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
മാർച്ച് ഏഴാം തീയതി ജനപക്ഷം പിളർന്നിരുന്നു. പാർട്ടി ചെയർമാൻ ഇകെ ഹസൻകുട്ടിയെയും മറ്റ് ഭാരവാഹികളെയും നീക്കി പിളർന്ന വിഭാഗം പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്.