തൃശൂർ: പീച്ചി ഡാമിന്റെ സ്ലൂസ് തകരാർ പരിഹരിക്കാൻ ശ്വാസംവിടാതെ പ്രയത്നിക്കുന്ന നാവികസേന സംഘത്തിനും മുങ്ങൽ വിദഗ്ധ സംഘത്തിനും വെല്ലുവിളികളേറെ. ചേർപ്പിൽ നിന്നുള്ള ഈഗിൾ ടെക് സർവീസ് സ്കൂബ ടീം തിങ്കളാഴ്ച രാത്രി 12 വരെ എമർജൻസി ഷട്ടർ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു മരക്കൊമ്പ് തടഞ്ഞുനിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.
ഷട്ടറിലേക്കുള്ള ഗാഡിയിലാണ് മരക്കൊമ്പ് തടഞ്ഞുനിൽക്കുന്നതായി കണ്ടത്. സി.ഐ. ഷാനവാസ്, കെ.എ.ഷഫീർ, വി.എസ്. ബിപിൻ എന്നിവരടങ്ങുന്ന സ്കൂബ സംഘം ഇറങ്ങി കമ്പി ഉപയോഗിച്ചു മരക്കൊമ്പ് കുത്തിനീക്കി. 3 മീറ്റർ നീളവും 6 ഇഞ്ച് കനവുമുള്ളതായിരുന്നു മരക്കൊമ്പ്. തടസ്സം നീങ്ങിയതോടെ ഷട്ടറിനു മുകളിൽ ഭാരം കയറ്റി താഴേക്ക് ഇറക്കാനുള്ള ശ്രമം തുടങ്ങി.
രാവിലെ 10 .30 ന് 250 കിലോ ഇരുമ്പ്, ഷട്ടറിൽ വെൽഡ് ചെയ്തതിനു ശേഷം ദൗത്യം തുടങ്ങി. നാവികസേനയുടെ മേൽനോട്ടത്തിലായിരുന്നു ഇത്. വെള്ളത്തിലിറങ്ങിയ സേനാംഗങ്ങൾ വെള്ളത്തിന്റെ മർദം പരിശോധിച്ചുറപ്പാക്കി. ദൗത്യം ക്യാമറയിൽ പകർത്തി. ഭാരം കയറ്റിയിട്ടും കുറച്ചു ദൂരം മാത്രമേ ഷട്ടർ താഴ്ന്നുള്ളൂ.
ഉച്ചയോടെ ഷട്ടറിനു മുകളിലെ ഭാരം 500 കിലോ ആക്കി വെൽഡ് ചെയ്തുറപ്പിച്ചു. എന്നിട്ടു ഷട്ടർ 18 മീറ്റർ വരെ താഴെയെത്തിച്ചു. വൈകിട്ട് 5ന് ഒരു മണിക്കൂർ വലതുകര കനാൽ തുറന്നുവിട്ടു. വൈകുന്നേരത്തോടെ ഷട്ടർ അടയ്ക്കുന്നതിനുള്ള പൂർണ ചുമതല നാവിക സേനാംഗങ്ങൾ ഏറ്റെടുത്തു.
6 മണിക്കു 19.61 മീറ്റർ താഴ്ചയിൽ വരെ വരെ ഷട്ടർ എത്തിച്ചു. 22 മീറ്ററിൽ എത്തിയാൽ സ്ളൂസ് അടയും. രണ്ടുദിവസമായി പത്തോളം പേരുടെ നേതൃത്വത്തിൽ ഷട്ടറുകൾക്കു മുകളിൽ ഉരുക്കുവടം ഉപയോഗിച്ച് എമർജൻസി ഷട്ടർ ഉയർത്താനും താഴ്ത്താനും ഉള്ള ശ്രമം നടക്കുകയാണ്.