കൊച്ചി : പെരിയാറില്‍ യുവതിയുടെ മൃതദേഹം കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകം നടത്തിയത് പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനുമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കുകയാണ്. പുതപ്പ് വാങ്ങിയ ടെക്‌സ്റ്റൈല്‍സിലെ ജീവനക്കാരന്റെ സഹോയത്തോടെയാണ് രേഖാ ചിത്രം തയ്യാറാക്കുന്നത്.
കൊലപാതകം നടന്നത് ഫെബ്രുവരി ഏഴിന് പകലാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹവുമായി പ്രതികള്‍ എത്തിയത് വെള്ളകാറിലാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. മൃതദേഹം ഒളിപ്പിക്കാന്‍ പകല്‍ മുഴുവന്‍ പ്രതികള്‍ ആലുവയില്‍ കറങ്ങി. രാത്രിയോടെ പെരിയാറില്‍ ഒഴുക്കുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം.
കൊലപാതകം നടന്നത് കൊക്കനാട് ഭാഗത്തുവെച്ചും, മൃതദേഹം ഒഴുക്കിയത് ആലുവ മംഗലപ്പുഴ പുതിയ പാലത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തില്‍ കെട്ടിത്തൂക്കിയ കോണ്‍ക്രീറ്റിന്റെ അംശമുള്ള കരിങ്കല്ല്, വഴിമധ്യേ പഴയ കെട്ടിടം പൊളിച്ച സ്ഥലത്തു നിന്നും എടുത്തതാകാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു.
യുവതിയുടെ മൃതദേഹത്തില്‍ നിന്നും കമ്മലുകള്‍ ഊരിയെടുത്തിരുന്നു. ഇത് മൃതദേഹം തിരിച്ചറിയരുതെന്ന ലക്ഷ്യത്തോടെയാകാമെന്നും പൊലീസ് നിഗമനത്തിലെത്തി. വീടിനുള്ളില്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഇത് കൊല യാദൃശ്ചികമായി സംഭവിച്ചതാകാമെന്നും പൊലീസ് വിലയിരുത്തുന്നു.
മൃതദേഹം എങ്ങനെ നശിപ്പിക്കണമെന്ന് തീരുമാനം എടുത്താണ് പ്രതികള്‍ പുറപ്പെട്ടതെന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അനാശാസ്യത്തിന് യുവതികളെ എത്തിക്കുന്നവരും നിരീക്ഷണത്തിലാണ്.