തിരുവനന്തപുരം∙ ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യം ഇടിയുന്നതിലും പ്രതിഷേധിച്ച് ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കേരളത്തിൽ ഹർത്താലായി മാറും . എന്നാല്‍ പ്രളയബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി ഇരു മുന്നണികളു൦ അറിയിച്ചു. യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ, ആരോഗ്യ സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല എന്നിവ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള, എംജി സർവകലാശാലകൾ 15 വരെയുള്ള പരീക്ഷകൾ നേരത്തേ മാറ്റിവച്ചിരുന്നു.
ഇന്ധന വിലവർധനയ്ക്കെതിരെ ദേശവ്യാപക ബന്ദിന് ആഹ്വാനം ചെയ്ത കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സർക്കാർ എന്നതിനേക്കാളും ജനങ്ങളെ കൊള്ളയടിക്കുന്ന, ലാഭം മാത്രമുള്ള കമ്പനിയാണു നരേന്ദ്രമോദി നയിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. രാജ്യത്തെ ജനങ്ങളിൽ നിന്നു മാത്രം 11 ലക്ഷം കോടി രൂപയാണ് മോദി കൊള്ളയടിച്ചത്.
ഇന്ധനവില ദിനംപ്രതി വർധിക്കുന്നത് കർഷകർക്കുൾപ്പെടെ ഇരുട്ടടിയായി. പെട്രോൾ–ഡീസൽ വിലയും ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരണം. രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണ് മോദി സർക്കാർ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ സമിതി യോഗം ഇന്ധനവില ചർച്ച ചെയ്യാത്തത് ഇതിനുള്ള തെളിവാണെന്നും സുർജേവാല പറഞ്ഞു.
ഇന്ധന വിലവർധനയ്ക്കു പരിഹാരം നിർദേശിക്കാനോ അതേക്കുറിച്ചു ചർച്ച ചെയ്യാനോ പോലും ബിജെപി മുതിരാത്തതിൽ വേദനയുണ്ടെന്നു കോൺഗ്രസ് വക്താവ് അജയ് മാക്കൻ പറഞ്ഞു. കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് 21 രാഷ്ട്രീയ പാർട്ടികൾ പിന്തുണ അറിയിച്ചിട്ടുണ്ട്. വിവിധ അസോസിയേഷനുകളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
എന്നാൽ ഹർത്താലിന്റെ പേരിൽ അക്രമത്തിനു മുതിരരുതെന്നു കോൺഗ്രസ് അനുയായികളോട് ദേശീയ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. രാജ്യത്തു പെട്രോൾ–ഡീസൽ വില കുതിച്ചു കയറുകയാണ്. ഞായറാഴ്ച പെട്രോൾ ലീറ്ററിനു 12 പൈസയും ഡീസൽ 10 പൈസയുമാണു വർധിച്ചതെന്നും മാക്കൻ പറഞ്ഞു.
കർണാടകയിൽ കോൺഗ്രസിനൊപ്പം ഭരണകക്ഷിയായ ജെഡിഎസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ബന്ദ് ജനജീവിതത്തെ ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയവർ ബന്ദിനു പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ബന്ദിനോടു സഹകരിക്കേണ്ടെന്നാണു തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. ബന്ദിനു കാരണമായ വിഷയങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തു സമരങ്ങൾ വേണ്ടെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ നയപ്രകാരമാണു വിട്ടു നിൽക്കുന്നത്.
ഒഡിഷയിൽ ബിജെഡി സർക്കാരും ബന്ദിനെ അനുകൂലിക്കുകയോ എതിർക്കുകയോ വേണ്ടെന്ന നിലപാടിലാണ്. മഹാരാഷ്ട്രയിൽ ശിവസേന സമരത്തെ അനുകൂലിക്കുന്നില്ല. എന്നാൽ എസ്പിയും മഹാരാഷ്ട്ര നവനിർമാൺ സേനയും പിന്തുണയ്ക്കുന്നുണ്ട്.