വാഷിംഗ്ടണ്‍: അമേരിക്കയില്‍ 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ഫൈസർ കോവിഡ് വാക്‌സിന് അംഗീകാരം. വെള്ളിയാഴ്ച്ച വാക്‌സിന് അംഗീകാരം ലഭിച്ചതോടെ 28 മില്യൺ അമേരിക്കൻ യുവാക്കൾക്ക് ഉടൻ പ്രതിരോധ കുത്തിവയ്പ് ലഭ്യമാക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്.
5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കൊറോണ വൈറസിനെതിരായ ഫൈസർ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരുന്നു. വാക്സിൻ നവംബർ ആദ്യ വാരം ലഭ്യമാകുമെന്നാണ് കരുതുന്നത്.
യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖ പ്രകാരം 2,250 ഓളം കുട്ടികളിലാണ് പരീക്ഷണം നടത്തിയതെന്ന് ഫൈസർ ചൂണ്ടിക്കാട്ടി. വൈറസിനെതിരെ ആന്റിബോഡികൾ ഇത് വർദ്ധിപ്പിക്കുന്നുണ്ട്. മുതിർന്നവർക്ക് നൽകുന്ന വാക്സിന്റെ മൂന്നിലൊന്ന് മാത്രമാണ് കുട്ടികൾക്ക് നൽകുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു.
"കൊവിഡ്-19 നെതിരെ ചെറിയ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നത് സാധാരണ നിലയിലേക്ക് മടങ്ങാന്‍ രാജ്യത്തിന് സഹായകരമാകുമെന്ന് ആക്ടിംഗ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചീഫ് ജാനറ്റ് വുഡ്‌കോക്ക് പ്രസ്താവനയിൽ പറഞ്ഞു.