വയനാട്: വയനാട്ടിൽ മെഡിക്കൽ കോളേജ് സംബന്ധിച്ച് ഏതാനും ദിവസങ്ങൾക്കകം തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പര്യടനത്തിന്റെ ഭാഗമായി കൽപ്പറ്റ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ജില്ലയിൽ എയർ സ്ട്രിപ്പ് വേണമെന്ന ആവശ്യം സർക്കാർ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയുടെ രണ്ടു പ്രധാന ജലസേചന പദ്ധതികളായ കാരാപ്പുഴ പദ്ധതി 2023 ലും ബാണാസുര പദ്ധതി 2024 ലും പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മുടങ്ങിക്കിടന്ന രണ്ടു പദ്ധതികൾക്കും ഇപ്പോൾ ജീവൻവച്ചിട്ടുണ്ട്. ഈ വർഷം തന്നെ കാരാപ്പുഴ ഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കാനുള്ള നടപടികളാകും.
എട്ട് ഏക്കർ വിസ്തൃതി വർധിക്കുന്നതോടെ സംഭരണ ശേഷി ഇരട്ടിയാകും. ഇതിനുള്ള സ്ഥലമെടുപ്പ് പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കുടിവെള്ള പദ്ധതിയും ആരംഭിക്കാനാകും. കാരാപ്പുഴ പ്രദേശത്തെ മികച്ച ഉദ്യാനം വലിയ ടൂറിസം സാധ്യതകളാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി ഏറ്റെടുത്ത് നൽകുന്നുണ്ട്. ആദിവാസികൾക്ക് വനവിഭവങ്ങൾ ശേഖരിക്കുന്നതിന് തടസ്സങ്ങളുണ്ടാവരുതെന്നാണ് സർക്കാർ നയം. ജില്ലയിൽ എല്ലാ ആദിവാസി കുട്ടികൾക്കും പ്ലസ്ടു അടക്കം സ്‌കൂൾ അഡ്മിഷൻ ലഭിക്കണം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്ലസ്ടു അനുവദിക്കുന്ന കാര്യം പരിശോധിക്കും. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ കാര്യവും പരിഗണിക്കും. കാപ്പി കർഷകരുടെ പ്രശ്‌നങ്ങൾ സർക്കാറിന്റെ പരിഗണനയിലുണ്ട്. പ്രത്യേക കോഫി പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.