പിറവം : തര്‍ക്കം നിലനിന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ പൊലീസെത്തിയപ്പോഴുണ്ടായത് നാടകീയ സംഭവങ്ങള്‍. വൈദികരെയടക്കം പൊലീസ് പുറത്താക്കിയതിനോട് അതിവൈകാരികമായി വിശ്വാസികള്‍ പ്രതികരിച്ചത്.
പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്ത് പള്ളിക്കകത്ത് കയറിയ പൊലീസ് യാക്കോബായ വിഭാഗക്കാരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. വൈദികരടക്കമുള്ളയാളുകളെയാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. അമ്മമാരും പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവരെ പൊലീസ് പള്ളിയില്‍ നിന്ന് മാറ്റി. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുകയാണ്.
കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി അറസ്റ്റ് വരിക്കാമെന്ന് യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിയില്‍ കയറി പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങിയത്. ഹൈക്കോടതിയുടെ അന്ത്യശാസനവും സുപ്രീംകോടതി ഉത്തരവും അംഗീകരിക്കുന്നുവെന്നും യാക്കോബായ വിഭാഗക്കാർ വ്യക്തമാക്കി.
യാക്കോബായ വിഭാഗക്കാരടക്കമുള്ള പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ സംസാരിച്ചു. ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിനായി യാക്കോബായ വിഭാഗം പ്രതിഷേധം നിർത്തി അറസ്റ്റിന് വിധേയരാകണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാഭരണകൂടത്തിന് സാധിക്കുന്ന രീതിയിൽ സഹായിക്കുമെന്നും കളക്ടർ അറിയിച്ചു.