പിറവം : ശ്യാമളയെ കൊലപ്പെടുത്തിയ രീതിയും ഇതിലേക്കു വഴി വച്ച സംഭവങ്ങളും ശിവരാജൻ പൊലീസിനോടു വിവരിച്ചതു തികച്ചും നിർവികാരനായി. കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയാണ് താൻ എത്തിയതെന്നു ഇയാൾ ആവർത്തിച്ചു.
വാക്കത്തിയും കരുതിയിരുന്നു. ഇന്നലെ രാവിലെയും ശ്യാമളയുടെ വീട്ടിനു സമീപം എത്തിയിരുന്നു. എന്നാൽ സാഹചര്യം അനുകൂലം അല്ലാതിരുന്നതിനാൽ മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണു ഉച്ചയോടെ ഓട്ടോറിക്ഷയിൽ വീണ്ടും എത്തിയത്.
സംസാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിൽ വീടിനുള്ളിൽ വച്ചു വെട്ടാൻ ശ്രമിച്ചെങ്കിലും ശ്യാമള കൈ ഉപയോഗിച്ചു തടുത്തു. ഇതിനിടയിൽ പിൻവശത്തെ വാതിലിലൂടെ പുറത്തേക്കു ഓടിയ ശ്യാമളയെ പിന്തുടർന്നും വെട്ടി. വർഷങ്ങളായി തനിക്കു ശ്യാമളയെ പരിചയം ഉണ്ടെന്നാണു പൊലീസിനോടു ഇയാൾ ആവർത്തിച്ചത്. ഇക്കാര്യങ്ങൾ ഉൾപ്പെടെ ഇയാളുടെ മൊഴിയിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.
പട്ടാപ്പകൽ തിരക്കേറിയ ജനവാസമേഖലയിൽ കൊലപാതകം നടന്നെന്ന വാർത്ത നാട്ടുകാർ ഞെട്ടലോടെയാണ് കേട്ടത്. നഗരസഭയിലെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശമാണ് പള്ളിക്കാവ്. പിറവത്തു പള്ളികളിലെ പെരുന്നാൾ ചടങ്ങുകൾ ആയിരുന്നതിനാൽ പല വീടുകളിലും ആളുണ്ടായിരുന്നില്ല.
സ്റ്റേഷനിലെ ഭൂരിഭാഗം സിവിൽ പൊലീസ് ഓഫിസർമാരും പെരുന്നാൾ സുരക്ഷാ ജോലിയിലായിരുന്നു. താൻ ഒരാളെ കൊലപ്പെടുത്തി എന്നു വെളിപ്പെടുത്തി ഒരാൾ സ്റ്റേഷനിലേക്കു കയറി വന്നതോടെ ജോലിയിൽ ഉണ്ടായിരുന്ന പൊലീസുകാരും ആശയക്കുഴപ്പമായി. ഇതിനിടയിൽ കൊല്ലപ്പെട്ട ശ്യാമളയുടെ മകനും കൊലപാതക വിവരം പൊലീസിനു കൈമാറി.