കോട്ടയം : കെ എം മാണി ബാക്കിവച്ച് പോയ കേരളാ കോണ്‍ഗ്രസിനു മുന്‍പിലുള്ളത് ഇനി രണ്ടു സാധ്യതകളാണ്. ഒന്ന് സമവായ ചര്‍ച്ചകളുമായി മുന്നോട്ടുപോകുക, 2 - ഔദ്യോഗിക കേരളാ കോണ്‍ഗ്രസ് ഏതെന്ന് സ്ഥാപിക്കാന്‍ നിയമയുദ്ധം നടത്തുക.
സമവായം തുടരുമെന്ന് ചെയര്‍മാനായി തെരെഞ്ഞെടുക്കപെട്ട ഉടന്‍ ജോസ് കെ മാണി ആവര്‍ത്തിച്ചു. ചെയര്‍മാനെ തെരഞ്ഞെടുക്കുക മാത്രമാണ് ചെയ്തതെന്നും ബാക്കിയൊക്കെ ആലോചിച്ചു തീരുമാനിക്കും എന്നുമായിരുന്നു പ്രതികരണം. ഇതോടെ ചെയര്‍മാന്‍ സ്ഥാനം ഒഴികെയുള്ള പദവികളില്‍ സമവായത്തിന് സാധ്യതയുണ്ടോ എന്നതാണ് ഇനി യു ഡി എഫിന് ആലോചിക്കാനുള്ളത്.
ചെയര്‍മാന്‍ പദവിയില്‍ വിട്ടുവീഴ്ചയില്ലെന്ന് അവര്‍ തുടക്കം മുതല്‍ പറഞ്ഞതാണ്. അതിനുള്ള അംഗബലം അവര്‍ക്കുണ്ടായിരുന്നു. അവരത് തെരഞ്ഞെടുത്തു. അതേസമയം ചെയര്‍മാന്‍ പദവിയില്‍ പിജെ ജോസഫിന് പിടിവാശി ഉണ്ടായിരുന്നില്ല, അത് സി എഫ് തോമസിന് നല്‍കാം എന്നായിരുന്നു ജോസഫിന്‍റെ വാദം. അത് വിജയിച്ചില്ല.
5 പേരുടെ നേതാവാകണോ 2 പേരുടെ നേതാവാകണോ ?
നിലവിലെ സാഹചര്യത്തില്‍ പിജെ ജോസഫിന് മുന്‍പിലുള്ള സുഗമ മാര്‍ഗവും അതുതന്നെയായിരിക്കും. സമവായമുണ്ടായാല്‍ പിജെ ജോസഫിന് 5 എം എല്‍ എമാരുള്ള പാര്‍ട്ടിയുടെ നിയസഭാ കക്ഷി നേതാവായി തുടരാം. അല്ലെങ്കില്‍ തന്‍റെയും മോന്‍സിന്റെയും നേതാവാകാം.ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിക്കുന്ന പാര്‍ട്ടിയില്‍ തുടരുമെന്ന് സി എഫ് തോമസ് വ്യക്തമാക്കിയ സ്ഥിതിക്ക് അദ്ദേഹത്തിന്‍റെ പിന്തുണ ഈ ഘട്ടത്തില്‍ അവര്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ല. ഫലത്തില്‍ ഈ യുദ്ധത്തില്‍ വിജയിക്കുന്നവര്‍ക്ക് ഒരു എം എല്‍ എ ഫ്രീ ആണ് .
ഇലക്ഷന്‍ കമ്മീഷന്‍ ആരെ അംഗീകരിക്കു൦ ?
അതാണ് കേരളാ കോണ്‍ഗ്രസിലെ അടുത്ത പ്രതിസന്ധി. ഇലക്ഷന്‍ കമ്മീഷന്‍ പ്രാഥമികമായി പരിഗണിക്കുക ഓരോ വിഭാഗത്തിലുമുള്ള പാര്‍ലമെന്ടറി പാര്‍ട്ടി അംഗങ്ങളുടെ എണ്ണമായിരിക്കും. അതില്‍ ആദ്യം ലോക്സഭയിലും പിന്നെ നിയമസഭയിലും ഉള്ള അംഗങ്ങളുടെ എണ്ണമായിരിക്കും പരിഗണിക്കുന്നത്. അവിടെയാണ് പിജെ ജോസഫ് വെട്ടിലാകുക.
കേരളാ കോണ്‍ഗ്രസിന്‍റെ 2 എംപിമാരും ജോസ് വിഭാഗത്തിലാണ്. അതിനാലാണ് കോട്ടയം സീറ്റ് പിജെ ജോസഫ് ആവശ്യപെട്ടിട്ടും കെ എം മാണി അംഗീകരിക്കാതിരുന്നത്. ( ഈ സാഹചര്യം മുതലെടുക്കാനായിരുന്നു പിജെ ജോസഫ് അന്ന് ലോക്സഭാ സീറ്റ് ആവശ്യപെട്ടതും ) ലോക്സഭാ എംപിക്കായിരിക്കും ഇലക്ഷന്‍ കമ്മീഷനില്‍ ഏറ്റവും വാല്യൂ. പിന്നെ രാജ്യസഭാംഗം, പിന്നെ എം എല്‍ എ മാര്‍.
2 എംപിമാരും 2 എംഎല്‍എമാരും ജോസിനോപ്പം. 2 എംഎല്‍എമാര്‍ ജോസഫിനൊപ്പം. സി എഫ് സ്വതന്ത്രന്‍
ഇവിടെ 2 എംപിമാരും ജോസ് വിഭാഗത്തില്‍. 2 എം എല്‍ എ മാരും അവര്‍ക്കുണ്ട്. ജോസഫ് വിഭാഗത്തില്‍ 2 എം എല്‍ എ മാര്‍ മാത്രമാണുള്ളത്. മൂന്നാമത് എം എല്‍ എ ആയ സി എഫ് തോമസ് പിളര്‍പ്പില്‍ ജോസഫിനൊപ്പം നില്‍ക്കാന്‍ സാധ്യത കുറവാണ്, കാരണം കെ എം മാണിയോടുള്ള കൂറ് തന്നെ ! അഥവാ സി എഫ് കൂട്ടത്തില്‍ ചേര്‍ന്നാലും പിജെ ജോസഫിന് ഗുണം ചെയ്യില്ല . കാരണം എല്ലാ എംപിമാരും ജോസിനോപ്പമാണ് .
മറ്റൊരു ഘടകം കേരളാ കോണ്‍ഗ്രസ് ഭരണഘടനയാണ്. ഭരണഘടനാ പ്രകാരം ചെയര്‍മാനെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാന കമ്മിറ്റിക്കാണ്. 437 അംഗങ്ങള്‍ ഉള്ളതാണ് ആ കമ്മിറ്റി. അത് ആരൊക്കെയെന്ന ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷനില്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. ആ കമ്മിറ്റിയിലെ 437 ല്‍ 320 പേരും ഒപ്പിട്ടു ചേര്‍ന്ന മീറ്റിങ്ങില്‍ ഒരാളുടെ പോലും എതിര്‍പ്പില്ലാതെ പാസ്സാക്കിയ പേര് ജോസ് കെ മാണിയുടെതാണ്.
അവിടെയും ജോസഫിന് തിരിച്ചടി കിട്ടി. എല്ലാ നടപടി ക്രമങ്ങളും രേഖാമൂലം ആയിരിക്കണം എന്ന നിയമോപദേശ പ്രകാരം ജില്ല തിരിച്ച് ഫയലുണ്ടാക്കി രജിസ്റ്റര്‍ തയ്യാറാക്കി അതില്‍ ഒപ്പിടുവിച്ചാണ് അംഗങ്ങളെ അകത്ത് കയറ്റിയത്.
ആ യോഗത്തിന്‍റെ ആധികാരികത ഇങ്ങനെ ?
അത് മനസിലാക്കിയാണ് യോഗം വിളിച്ചു ചേര്‍ത്തത് ആരെന്ന തര്‍ക്കവുമായി പിജെ ജോസഫ് രംഗത്ത് വന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടാനുള്ള അധികാരം നിലവില്‍ ചെയര്‍മാന്‍റെ ചുമതല വഹിക്കുന്ന പിജെ ജോസഫിനാണ് .
അദ്ദേഹം അതിനു തയ്യാറാകാതെ വന്നപ്പോള്‍ ഭരണഘടനാ പ്രകാരം സംസ്ഥാന കമ്മിറ്റിയിലെ നാലില്‍ ഒന്ന് പേര്‍ ചേര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാന് കത്ത് കൊടുത്തു. ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ യോഗം വിളിക്കണം എന്നായിരുന്നു ആവശ്യം. വിളിച്ചില്ല .
അപ്പോള്‍ ആ നാലില്‍ ഒന്നുപേര്‍ ഒന്നിച്ചു ചേര്‍ന്ന്‍ യോഗം വിളിക്കാന്‍ ജനറല്‍സെക്രട്ടറി ആയി ഒരാളെ തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തി. അതാണ് മുതിര്‍ന്ന സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ . കെ എ ആന്റണി. അദ്ദേഹമാണ് യോഗം വിളിച്ചത്. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റിയുടെ ആധികാരികത ചോദ്യം ചെയ്യാനുള്ള ജോസഫ് വിഭാഗത്തിന്‍റെ നീക്കവും ഫലം കാണില്ലെന്നാണ് സൂചന.