കോട്ടയം∙ കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ പി.ജെ.ജോസഫുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണ്ണായക ചര്‍ച്ച ബുധനാഴ്ച. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്താണ് ചര്‍ച്ച . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ജോസഫിനെ കോണ്‍ഗ്രസില്‍ എടുത്ത് ഇടുക്കി സീറ്റ് വിട്ടുനല്‍കി മത്സരിപ്പിക്കാനുള്ള സാധ്യതകളാണ് അവസാന ഘട്ടത്തില്‍ ആലോചനയിലെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജോസഫിനായി വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായാലും കേരളാ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ഇടുക്കിയില്‍ മത്സരിക്കുക ജോസഫിനെ സംബന്ധിച്ച് പ്രായോഗികമല്ല .
കാരണം അങ്ങനെ വന്നാലും ജോസഫിന് സീറ്റ് അനുവദിക്കേണ്ടത് പാര്‍ട്ടി ചെയര്‍മാനായ കെ എം മാണിയാണ്. അത് എളുപ്പമായിരിക്കില്ല . സിറ്റിംഗ് എം എല്‍ എ മാര്‍ മത്സരിക്കുന്നതിനോട് മാണി ഗ്രൂപ്പില്‍ എതിര്‍പ്പുണ്ട്. കേരളാ കോണ്‍ഗ്രസ് പിളര്‍ത്തി ജോസഫിനെ ഘടകകക്ഷിയാക്കി ഒരു സീറ്റ് അനുവദിക്കാം എന്ന് തീരുമാനിച്ചാലും പ്രായോഗികമല്ല .
പുതിയ ഘടകകക്ഷിയെ കൊണ്ടുവരണമെങ്കില്‍ അതിനും മാണിയുടെകൂടി സമ്മതം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ ജോസഫ് എം എല്‍ എ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേരുകയെന്നതാണ് പരിഹാരം .
അങ്ങനെ വന്നാല്‍ ഇടുക്കി ലോക്സഭാ സീറ്റില്‍ ജോസഫിനെ മത്സരിപ്പിച്ചു തൊടുപുഴ നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഇടുക്കിയില്‍ ഇത്തവണ പരിഗണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ ഇവിടെ ഉപതെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാകും പുതിയ നീക്കം .
പക്ഷേ കേരളാ കോണ്‍ഗ്രസിലെ പ്രശ്നം പരിഹരിക്കാനായി കോണ്‍ഗ്രസ് നഷ്ടം സഹിക്കുന്നതിനോട് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടാകും. ഇടുക്കി ഡി സി സിയില്‍ ഉള്‍പ്പെടെ ഈ നീക്കത്തിന് ശക്തമായ എതിര്‍പ്പുണ്ട്.
പാര്‍ട്ടിയിലെ മുന്‍ നിര നേതാക്കള്‍ തന്നെ കടുത്ത വിയോജിപ്പുമായി മുന്നോട്ടു വരും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോണ്‍ഗ്രസിനെ കൂടുതല്‍ ക്ഷയിപ്പിക്കുന്ന തീരുമാനം എടുത്തതിലുള്ള വിവാദങ്ങളുടെ പേരില്‍ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലാവസ്ഥയിലേയ്ക്ക് നയിക്കാന്‍ നേതൃത്വം തയ്യാറാകുമോ എന്ന് കണ്ടറിയണം .
എ ' ഗ്രൂപ്പിനാണ് ജോസഫിനെ അനുനയിപ്പിക്കേണ്ട കാര്യത്തില്‍ കൂടുതല്‍ താല്പര്യം. ഐ ഗ്രൂപ്പ് ഇക്കാര്യത്തില്‍ അല്‍പ്പം പിന്നോട്ടാണ് . അതിനിടെ ജോസഫിനെ ഇടുക്കിയില്‍ മത്സരിപ്പിച്ചു തൊടുപുഴ ഏറ്റെടുത്താല്‍ അവിടെ മത്സരിക്കാന്‍ തയ്യാറായി പുതിയ തന്ത്രങ്ങളുമായി ജില്ലയിലെ പ്രമുഖര്‍ ഇന്ന് തന്നെ രംഗത്തെത്തിയതാണ് കൗതുകകരമായ മറ്റൊരു മുന്നേറ്റം.
അതേസമയം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നാണ് പി.ജെ. ജോസഫ് പ്രതികരിച്ചത് . ഒന്നും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പി.ജെ. ജോസഫ് അറിയിച്ചു.