കാടാകെ അമ്മിഞ്ഞ മണക്കും
പെറ്റു കൂട്ടിയവരെല്ലാം
കണ്ണുചിമ്മിയെത്തി നോക്കും
ഏത് രാത്രിയാണെന്ന്
ഓർത്തെടുക്കാനാവാതെ
യോനീനാളം വികസിക്കും
അമ്പത്തെട്ടോളമെല്ലുകൾ
ഒരുമിച്ചു പൊട്ടുന്ന വേദന
അരക്കെട്ടിലേക്ക് പടരും
നനുത്ത മഴയിലിടഞ്ഞ മിന്നലിൽ
ആകാശം വെട്ടി വീഴാൻ തുടങ്ങുമ്പോഴാവും
അബ്ബ നിൻറെ കോട്ടിൻറെ തലയിൽ
രണ്ടു കൈകൾ കൊണ്ടുമമർത്തി
പേടിക്കണ്ടെന്ന് കണ്ണടച്ച് ചിരിക്കുക
നീ പക്ഷേ ആ കൈകളിൽ
ഒന്നു വിറയ്ക്കും, ഞാനും
ഭയത്തെ നിന്നിലേയ്ക്കു പടർത്താതെ
ഞാനും അബ്ബയും കെട്ടിപ്പിടിക്കും
എന്നിട്ടും,
മരങ്ങളടക്കം പറയുന്ന രാത്രിയിൽ
നിന്നെ കാണാതെ പോവും
ഒന്നുകൂടി നോക്കുമ്പോൾ
അതിനും മുൻപേതന്നെ
അങ്ങനെ എത്രയെത്ര....
കണ്ണു തുടച്ചുകൊണ്ട് അബ്ബ
കാടായ കാടാകെ
പുഴയായ പുഴ മുഴുവൻ
കിണറായ കിണറൊക്കെ
ഗുഹയായ ഗുഹ എമ്പാടും
പാറക്കുളത്തിൽ
പൊന്തക്കാട്ടിൽ
തിരഞ്ഞ് തിരഞ്ഞ് അലയും
അയാളെ ഭയന്നാവാം
കൂരയുടെ മൂലയിലെല്ലാം
ഞാനും തിരയും
മേയുന്ന ഗോക്കളോടും
മേയ്ക്കുന്ന പുത്രരോടും
വീണ്ടും വീണ്ടും ചോദിക്കും
അവരൊന്നും കണ്ടില്ല
പോയതറിഞ്ഞില്ല
നിന്നെയേ അറിയില്ലത്രേ
നിൻറെ മുല ചവച്ചു
നിന്നവനു പോലും.......
ഏഴാം നാൾ
തളർന്നു കിടക്കുന്ന
അബ്ബയുടെ കാൽച്ചുവട്ടിൽ
നിന്നെ കണ്ടു കിട്ടും
മനോഹരമായി
ആരൊക്കെയോ വരച്ചു വെച്ച ഉടലിൽ
നീയുണ്ടാവില്ലെന്നു മാത്രം
മേത്തപ്പെണ്ണെന്ന്
അമ്പലത്തിനു പിന്നിൽ
അടക്കം കേൾക്കാം
മേത്തയെന്നോ ദളിതയെന്നോ നായരെന്നോ
പെണ്ണിന് വ്യത്യാസമില്ലെന്ന്
നീ പിറു പിറുക്കും
ആരൊക്കെയോ നിന്നെയെടുത്ത്
കൈഭോഗം നടത്തും
നീതിക്കുവേണ്ടി ആണയിടും
സംസ്ക്കാരത്തെക്കുറിച്ചു വാചാലരാവും
മൗനം കുടിച്ചു മൂന്നാം നാളിൽ
രാജവീഥികളിൽ
മൗനവ്രതക്കാരാവും
നീയെന്നും
കാണാതെ പോവുന്നു
എൻറെ യോനീനാളം എരിഞ്ഞ്
അരക്കെട്ട് പൊട്ടിത്തെറിക്കുന്നു
കെട്ടിപ്പിടിച്ചു കരഞ്ഞ്
അബ്ബയും ഞാനും
തീക്കാടായ്
ആളിപ്പടരുന്നു..........
ജാസ്മിൻ സമീർ