തിരുവനന്തപുരം : അയൽരാജ്യങ്ങളിൽ നിന്നു ഇന്ത്യയിലേക്ക് പോളിയോ രോഗമെത്തുമെന്ന ഭീഷണിയെ തുടർന്ന് കേരളത്തിലേക്കുള്ള പോളിയോ വ്യാപനം തടയാൻ ഇത്തവണ സംസ്ഥാനത്ത് 5 വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്നു വിതരണം ചെയ്യും.
ഇത്തവണ ഇന്ത്യയൊട്ടാകെ 19നാണു പോളിയോ തുള്ളിമരുന്നു യജ്ഞം നടത്തുക. പാക്കിസ്ഥാനിൽ പോളിയോ ബാധിതരുടെ എണ്ണം ഒൻപതിരട്ടിയിലേറെ ആയതിനെ തുടർന്നാണ് നടപടി. 20, 21 തീയതികളിൽ വൊളന്റിയർമാർ വീടുകളിലെത്തി കുട്ടികൾക്കു പോളിയോ തുള്ളിമരുന്നു നൽകിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തും.
കഴിഞ്ഞ വർഷം മുതൽ ഇതര സംസ്ഥാന തൊഴിലാളികളുടെ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു മാത്രമായിരുന്നു പോളിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. കേരളത്തിൽ 2000നു ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2019ൽ പാക്കിസ്ഥാനിൽ 111 പേർക്കു പോളിയോ ബാധിച്ചു. അഫ്ഗാനിസ്താനിലും പോളിയോരോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2014-മാർച്ച് 27-ന് ലോകാരോഗ്യസംഘടന ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചെങ്കിലും ജാഗ്രതയുടെ ഭാഗമായി മൂന്നുവർഷംകൂടി തുള്ളിമരുന്ന് നൽകി.2014-ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു.